കേരളവിദ്യാഭ്യാസം - പ്രതിസന്ധിയില്‍ (Kerala education at a Crossroads)

അടുത്തയിടെ നിരന്തരമായി വരുന്ന പത്രവാര്‍ത്തകളീല്‍ നിന്ന് മനസിലാകുന്നത് കേരളവിദ്യാഭ്യാസം ഒരു പ്രതിസന്ധിയില്‍ ആണെന്നാണ്.  അതിനുപോല്‍ബലകമായ  വാര്‍ത്തകളെ ഒന്ന് അക്കമിട്ടു പറഞ്ഞാല്‍:


1.കേരളത്തിലെ പൊതുവിദ്യാഭ്യസ മേഖലയില്‍ ഒരുലക്ഷത്തി ഇരുപതിനായിരം കുട്ടികളുടെ കുറവുണ്ടായിരിക്കുന്നു. 

2. പുതിയതായി അധികാരത്തില്‍ വന്ന യൂ.ഡി.എഫ്. ഗവണ്മെന്റ് 540 പുതിയ സ്കൂളുകള്‍ക്ക് എന്‍.ഓ.സി നല്‍കുന്നു.

3. 10ആം ക്ലാസിലെ സമൂഹ്യപാഠപ്പുസ്ഥകത്തില്‍ വസ്തുതാപരമായ  ക്രമക്കേടുകള്‍.  ലോകസംസ്കാരത്തിന്റെ ചരിത്രമെഴുതിയതില്‍ മുങ്കാല ഗവണ്മെന്റിനു തെറ്റുപറ്റിയിരിക്കുന്നു.

4. മലയാളിയുടെ മാതൃഭാഷയായ മലയാള പഠനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍.  മാതൃഭാഷയില്‍ അദ്ധ്യയനം നടത്തുന്നത്, വിദ്യാര്‍ഥിയുടെ അവകാശമാണെന്ന യൂ എന്നിന്റെ തീരുമാനത്തെ ഇന്ത്യന്‍ ഗവണ്മെന്റ് അംഗീകരിക്കുമ്പോഴും സി.ബി.എസ്.ഇ സമ്പ്രദായത്തില്‍ പഠിത്തം തേടേണ്ടി വരുന്ന കേരളത്തിലെ ഭൂ‍രിപക്ഷം വിദ്യാര്‍ഥികള്‍ക്കും, അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു.

എന്നാല്‍ പത്രവാര്‍ത്തകളില്‍ പ്രാധാന്യം തേടാത്ത വേറെയും പ്രശ്നങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസലോകത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  ഈ പ്രശ്നങ്ങളെ മുഴുവന്‍ ചങ്കിലേക്ക് ഏറ്റുവാങ്ങി അവയെ സകാര്യദുഖങ്ങളുടെ കൂട്ടത്തില്‍ നേരിടുന്നവര്‍-കേരളത്തിലെ അനേകം വരുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷകര്‍ത്താക്കളും.  അവരുടെ പ്രതികരണങ്ങളോ,  താല്പര്യങ്ങളോ, പ്രതിഷേധങ്ങളോ ഇതു വരെ ഒരു പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയതായി അറിഞ്ഞുകൂടാ. (ഉണ്ടെങ്കില്‍ അവ ഞാന്‍ വായിച്ചിട്ടില്ല).  ഈ അവസ്ഥക്കു കാരണം, ഒരു പക്ഷെ ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഭൂരിപക്ഷവും സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും, ഗ്ലോബലിസത്തിന്റെ ഇന്നത്തെ മായാജാലത്തില്‍ വഴിമുട്ടി നില്‍ക്കുന്നവരും, മത മൌലിക മൈനോരിറ്റി വ്യവസ്ഥകളില്‍ പ്രതിനിധാനം ലഭിക്കാത്തവരുമായതു കൊണ്ടാകാം.(സെന്‍സേഷനിസമില്ലെങ്കില്‍ പിന്നെ കേരള ജേര്‍ണലിസത്തിനെന്തു താല്പര്യം) 

മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെ ഒന്നൊന്നായി പരിശോധിക്കുകയാണ് ഈ പൊസ്റ്റിന്റെ/പോസ്റ്റുകളുടെ ഉദ്ദേശം.

1.കേരളത്തിലെ പൊതുവിദ്യാഭ്യസ മേഖലയില്‍ ഒരുലക്ഷത്തി ഇരുപതിനായിരം കുട്ടികളുടെ കുറവുണ്ടായിരിക്കുന്നു.  ഇതു പൊതു വിദ്യാലയ ജീവിതത്തിന്റെ ഭാഗമായ എല്ലാവരെയും-അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താകള്‍, സ്കൂളുകളിലെ സഹായ തസ്ഥികകളില്‍ ജോലി ചെയ്യുന്നവര്‍, വിദ്യാഭ്യാസ മാനേജൂമെന്റില്‍ ജോലിചെയ്യുന്നവര്‍-ബാധിക്കുന്ന ഒരു പ്രശ്നമാണ്. ആ പ്രശ്നം ബാധിച്ചിരിക്കുന്നവര്‍ കേരള കോണ്‍സ്റ്റുറ്റ്വന്‍സിയുടെ ഒരു പ്രധാനഭാഗമാണ്. അതുകൊണ്ടു തന്നെ അതിന്റെ പ്രശ്നകാരണങ്ങളിലേക്കും പരിഹാരത്തിലേക്കും കാതലായ അന്വേഷങ്ങള്‍ നടത്തേണ്ടത്, ഗവണ്മെന്റിന്റെ ചുമതലയാണ്. അതുപോലെ, വിദ്യാഭ്യാസ സംഘടനകളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, മറ്റു സിവിക്ക് സംഘടനകളുടെയും ചുമതലകളാണ്. അതിനു പകരം ആപ്രശ്നം ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പത്ര ധര്‍മ്മത്തിന്റെ ഹരി ശ്രീ പോലും അറിയാന്‍ പാടില്ലാത്ത കുറെ പത്രപ്രവര്‍ത്തക തൊഴിലാളികളുടെ ഭാ‍വനക്കു വിട്ടുകൊടുത്തിരിക്കുന്ന ഒരു കോമിക്കല്‍ സമ്പ്രദായമാണ് അവിടെ കാണുന്നത്. പത്രമുതലാളീമാരുടെ ദാസ്യപ്പണി തങ്ങളുടെ പ്രൊഫഷലിസമെന്നു തെറ്റിദ്ധരിക്കുന്ന
മുകളില്‍ പറഞ്ഞവരാണ് ഞങ്ങളുടെ വിധിയെഴുതുന്നതെന്ന് അതനുഭവിക്കുന്നവര്‍  വിശ്വസിക്കയും ചെയ്യുമ്പോള്‍ പൂര്‍ത്തിയാകുന്നു, കേരളത്തിന്റെ പ്രതിസന്ധിയും പിന്നോക്കാവസ്ഥയും.

2. പുതിയതായി അധികാരത്തില്‍ വന്ന യൂ.ഡി.എഫ്. ഗവണ്മെന്റ് 540 പുതിയ സ്കൂളുകള്‍ക്ക് എന്‍.ഓ.സി നല്‍കുന്നു.

ഒന്നാമത്തെ പോയിന്റിനോടനുബന്ധിച്ച് ഉയര്‍ത്തിയ പരാതികള്‍ക്കു ഒന്നാം നമ്പര്‍ തെളിവാണ്, രണ്ടാമത്തെ പോയിന്റില്‍ ചൂണ്ടുക്കാണിച്ചിരിക്കുന്നത്.  അതായത്, ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ പൊതു വിദ്യാഭ്യാസത്തില്‍ നിന്നു അപ്രത്യക്ഷമാകുമ്പോള്‍ എങ്ങനെയാണ് 540 സ്വകാര്യസ്കൂളുകള്‍ പുതുതായി തുടങ്ങുന്നതിന് ഗവണ്മെന്റിന് അംഗികാരം നല്‍കാന്‍ കഴിയുന്നത്? 


ജനങ്ങളോട്, ഉത്തരവാദിത്തബോധമുള്ള ഒരു ഗവണ്മെന്റിനും അതു ചെയ്യാന്‍ സാധിക്കില്ല.അതുപോലെ പ്രശ്നത്തെ ശാ‍സ്ത്രീയമായി പഠിച്ചു മനസിലാക്കുന്ന ഒരു ഗണ്മെന്റിനും.

അപ്പോള്‍ പുതിയ ഗവണ്മെന്റ് ജനങ്ങളെ സേവിക്കുന്നു എന്നു പറയുന്നെങ്കിലും സ്വന്തം രാഷ്ട്രീയ നിലനില്‍പ്പാണ് തങ്ങള്‍ക്കേറ്റവും പ്രധാനപ്പെട്ടത് എന്നു കാണിക്കുന്നതായാണ് തോന്നുന്നത്. പുതിയതായി എന്‍.ഒ.സി കൊടുത്തിരിക്കുന്ന സ്കൂളുകള്‍ കുത്തകകളുടെയും മൈനൊരിറ്റികള്‍ എന്ന സാങ്കേതീകതയില്‍ യഥാര്‍ഥ ഐഡെന്റിറ്റി മറച്ചു പിടിച്ചിരിക്കുന്ന മതമൌലികവാദികളുടെയും സവര്‍ണ ഹിന്ദുത്വമതക്കാരുടെയും ഉടമസ്ഥതയിലാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമൂണ്ടോ?    തീര്‍ശ്ചയായും ഈക്കൂട്ടര്‍ ഇപ്പൊഴത്തെ ഗവണ്മെന്റിനു കൈയ്യഴിഞ്ഞ സഹായങ്ങള്‍ നല്‍കിയിട്ടൂണ്ടാകാം. പക്ഷെ അതിനു പ്രത്യുപകാരമായി പൊതുജനങ്ങല്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ നിഷേധിക്കുന്നതു ജനാധിപത്യപരമാണോ എന്ന് എല്ലാ‍വരും ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തികള്‍ക്കും ഗവ്വണ്മെന്റിനും തെറ്റു പറ്റാം, പക്ഷെ അതു തിരുത്തുവാനും കഴിയണം.

എന്നാല്‍ ഗവണ്മെന്റീനും ചിലവാദങ്ങള്‍ ഇവിടെ ഉന്നയിക്കാം. എല്ലാവര്‍ക്കും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നതിലുമുപരി, അവരുടെ കഴിവുകള്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കിയാലും ഇല്ല്ലെങ്കിലും, അവരെ എന്‍ ജിനീയര്‍മാരും ഡോക്ടര്‍മാരും ആക്കണം.  പക്ഷെ അതിനനുസരിച്ച വിദ്യാഭ്യാസസ്ഥപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള റിസോഴ്സുകള്‍ ഗവണ്മെന്റിനില്ല.  പിന്നെ ഈ പാവം ഗവണ്മെന്റുകള്‍ ഈ മൊതലാളിമാരെ ആശ്രയിക്കണം, കാരണം കാശുള്ളത് പ്രധാനമായി അവര്‍ക്കാണ്. അവരില്‍ പ്രധാനമായും മൈനോരിട്ടികള്‍ക്കാണ്.

ശരിയാണ് കേട്ടാല്‍ വളരെ സത്യസന്ധമായി നെരെവാ നേരെപോ എന്നു തോന്നിക്കുന്ന ഈ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റെ നെല്ലും പതിരും മാറ്റി മനസിലക്കാന്‍ തയ്യാറാകണം. 
തുടരും...




Comments

  1. പോസ്റ്റിനു ആശംസകള്‍ ,

    "എന്നാല്‍ ഗവണ്മെന്റീനും ചിലവാദങ്ങള്‍ ഇവിടെ ഉന്നയിക്കാം. എല്ലാവര്‍ക്കും മക്കലെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നതിലുമുപരി, അവരുടെ കഴിവുകള്‍ എവിടെ നില്‍കുന്നു എന്നു മനസിലാക്കിയാലും എലെങ്കിലും, അവരെ എന്‍ ജിനീയര്‍മാരും ഡോക്ടര്‍മാരും ആക്കണം. . പക്ഷെ അതിനനുസരിച്ച വിദ്യാഭ്യാസസ്ഥപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള റിസോഴ്സുകള്‍ ഗവണ്മെന്റിനില്ല. "

    സ്ഥിരമായി ഉന്നയിച്ചു വരുന്ന ഈ വാദം വെറും തട്ടിപ്പാണ് . ആര് പറയുന്നു ഗവണ്മെന്റിനു റിസോര്‍സ് ഇല്ലെന്നു ..? എത്ര മാത്രം റിസോര്‍സ് ആണാവോ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടത്..? ഇതെന്താ ഓയില്‍ എക്സ്പ്ലോരശാണോ അതോ സ്പേസ് രിസര്ച്ചോ ..? ഇത്ര മാത്രം സാമ്പത്തിക മൂലധനം ആദ്യം അങ്ങ് ഇറക്കാന്‍ പറയാന്‍..? വെറും തട്ടിപ്പ് ..! വിദ്യാഭ്യാസ മേഖലയിലെ ഒന്നിനും കൊള്ളാത്ത വിടഗ്ദ്ധന്മാരുദ് കഴിവ് കേടു, ..അല്ലെങ്ങില്‍ സ്വാര്തത , പണം പിടുങ്ങാനുള്ള സ്വകാര്യ വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യല്‍ ,മറ്റൊന്നും അല്ല .. ഒരു മേശയില്‍ ഇരുന്നു ഒരു മണിക്കൂര്‍ എന്നോട് ചര്‍ച്ച ചെയ്യാന്‍ ഗവ്ന്മേന്ടു തയ്യാറുണ്ടോ ..? വഴി ഞാന്‍ പറഞ്ഞു കൊടുക്കാം

    ReplyDelete
  2. വാസൂ വളരെ ക്രാന്തദൃഷ്ടിയോടെ എഴുതിയ ആ കമന്റില്‍ ആദ്യമായി നന്ദി.

    മുകളില്‍ ക്വോട്ടു ചെയ്ത പാരയ്ക്കു താഴെ ഞാന്‍ ചേര്‍ത്തിരുന്ന് ഭാഗം കണ്ടില്ലേ. താഴെകൊടുത്തിരിക്കുന്നു,

    ''ശരിയാണ് കേട്ടാല്‍ വളരെ സത്യസന്ധമായി നെരെവാ നേരെപോ എന്നു തോന്നിക്കുന്ന ഈ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റെ നെല്ലും പതിരും മാറ്റി മനസിലക്കാന്‍ തയ്യാറാകണം''.

    വാസു പറഞ്ഞതു വളരെ വാ‍സ്തവം. വീണ്ടും വരുക ഇത്തരം കമന്റ്റുകളുമായി.

    ReplyDelete
  3. ചേച്ചി,പ്രസ്ക്തമായ വിഷയം.സർക്കാർ പിന്മാറാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.വിദ്യാഭ്യാസം-ആരോഗ്യം ഇതാണ് പ്രധാനം.അവിടെ നടക്കുന്ന തരത്തിലുള്ള ‘വെസനസ്’വേറെ എവിടേയും കിട്ടില്ല.എന്നാൽ അതിനും മേലേ ,ചില ജനസമൂഹങ്ങളെ അപ്പാടെ ‘ഒഴിവാക്കാൻ’കഴിയുന്നു എന്നതാണ് ഗുണം.കൂടുതൽ ചർച്ച വേണം.

    ReplyDelete
  4. സീഡിയന്‍ കമന്റെഴുതിയതില്‍ സന്തോഷം.
    അതെ കൂടുതല്‍ ചര്‍ച്ചകള്‍ വരട്ടെ. രക്ഷകര്‍ത്താക്കള്‍ പൊതുവെ ഇരകളാണ്/ നിരുത്തരവാദികളാണ്. മാര്‍ക്കറ്റ് നടപ്പാകുന്നത് ശരിക്കു നടപ്പാകട്ടെ. ബാലന്‍സിംഗ് വേണം എല്ലാത്തിനും.പക്ഷെ കരയുന്ന കൊച്ചിനേ പാലുള്ളു എന്നതിപ്പോഴാണ് ഏറ്റവും ശരി. :)

    ReplyDelete
  5. ചരിത്ര പാഠപുസ്തകങ്ങള്‍ ഇപ്പോഴും വിവാദമാണ്
    ഇവിടെ കേരളത്തില്‍ പുസ്തകം രൂപപ്പെടുന്ന പ്രക്രിയ നാം പരിശോധിക്കണം.
    അധ്യാപകരും വിഷയ വിദഗ്ദ്ധരും പെടഗോഗിയില്‍ ധാരനയുല്ലാവരും അടങ്ങുന്ന ടീമാണ് പുസ്തകത്തിന്റെ കരടു തയ്യാറാക്കുന്നത്.ആ കരടു എല്ലാ രാഷ്ട്രീയ വിശ്വാസങ്ങളും പുലര്‍ത്തുന്ന വിവിധ അധ്യാപക സംഘടനാ പരതിനിധികളും വിദഗ്ദ്ധരും അടങ്ങുന്ന സമിതി പരിശോധിക്കും.ഏതെങ്കിലും രാഷ്ട്രീയ ചായവു ഉണ്ടെങ്കില്‍ അത് മാറ്റും.( പുസ്തകം ഇപ്പോഴും രാഷ്ട്രീയ പരിസരം ഉള്ളതായ്യിരിക്കും ലോകത്ത് എവിടെയും )
    ഇങ്ങനെ ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന പുസ്തകത്തില്‍ വസ്തുതാപരമായ പിശക് വരാന്‍ സാധ്യത കുറവാണ്.
    അങ്ങനെ സംഭവിച്ചാല്‍ ഭരണ കക്ഷിക്കും പ്രതിപക്ഷത്തിനും അതില്‍ പങ്കുണ്ട്.പക്ഷെ അവര്‍ അത് ഏറ്റു പറയാറില്ല.
    ഇപ്പോള്‍ ഉണ്ടായ പ്രശനം അതല്ല.ഒരു സഭയ്ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ കടന്നു കൂടി എന്നതാണ്.
    ചരിത്രം അങ്ങനെ ആയിപ്പോയി..ചരിത്രവസ്തുര്തകള്‍ മറച്ചു വെക്കണം എന്നാ വാദം രാജത്തെ എവിടെ കൊണ്ടെത്തിക്കും
    സി ബി എസ സി സിലബസില്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ മലയാളം പുസ്തകത്തില്‍ വന്നാല്‍ പ്രക്ഷോഭം എന്നാ സമീപനം ശരിയല്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.
    പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന് കാരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിനു വിധേയമല്ലാതെ ധാരാളം അനംഗീകൃത ആലയങ്ങള്‍ വിദ്യ നല്‍കുന്നത് കൊണ്ടാണ്.ഇവയൊക്കെ മത ന്യൂനപക്ഷം നടത്തുന്നത്.
    മറ്റു കാരണങ്ങളും ഉണ്ട്
    അധ്യാപക പരിശീലനം സ്ഥിരമായി ബഹിഷ്കരിക്കുന്ന ഒരു അധ്യാപക സംഘടന കേരളത്തില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?
    സ്വയം അറിവ് പുതുക്കാന്‍ സന്നദ്ധതയില്ലത്താ ഇവര്‍ സമൂഹത്തെയും ജനപ്രതിനിധികളെയും അടുപ്പിക്കില്ല.സ്കൂള്‍ സംരക്ഷിക്കെണ്ടാവരെ അകറ്റി നിറുത്തുന്നത് ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സ്കൂളുകളില്‍ നടക്കുന്നത് കൊണ്ടല്ലേ.
    സ്കൂളില്‍ എത്തി അക്കാദമിക പിന്തുണ നല്‍കാന്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ( ബ്ലോക്ക് റിസോഴ്സ് പെഴ്സന്‍സ്) തടയും
    ഈ വിഭാഗം അധ്യാപകരുടെ ക്ലാസുകള്‍ മോണിട്ടര്‍ ചെയ്യാനും അനുവദിക്കില്ല.
    ഇത്തരം അധ്യാപകര്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങളോട് ജനത്തിനു വിശ്വാസവും മതിപ്പും ഉണ്ടാകുമോ?

    ReplyDelete
  6. വളരെ നന്ദി, കലാധരന്‍ മാഷേ,
    താങ്കളെപോലെ ആനുകാലിക കേരളവിദ്യാഭ്യാസലോകത്ത് വളരെ ആക്റ്റീവ് ആയി പ്രവര്‍ത്തിക്കുന്ന ഒരദ്ധ്യാപകന്റെ കമന്റ്, ഇത്തരുണത്തില്‍ വളരെ വിലപ്പെട്ടതാണ്.

    കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്തൊക്കെയോ സാരമായ ചീഞ്ഞളിയല്‍ ഉണ്ടെന്നുള്ള സംശയത്തെ ശക്തിപ്പെടുത്തുകയാണ് അദ്ദേഹം ഇവിടെ എടുത്തു പറഞ്ഞിരിക്കുന്ന ഒരോ വിവരണങ്ങളിലൂടെയും.

    കേരളത്തിലെ പാവപ്പെട്ട രക്ഷകര്‍ത്താക്കളെ കൂടുതല്‍ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് ഈ അവസ്ഥ. വായനക്കാരെ ചിന്തിക്കുക സഹകരിക്കുക ഈ ചര്‍ച്ചയില്‍ പങ്കു ചേരുക. നിങ്ങളെയോ നിങ്ങളുടെ മക്കളെയോ ബാധിക്കുന്നതല്ലായിരിക്കും ഇത്.പക്ഷെ അറിവില്ലാത്ത പാവപ്പെട്ട രക്ഷകര്‍ത്താക്കളും നമ്മളെപ്പോലെയാണെന്നു കരുതുക.

    ReplyDelete
  7. കാര്യമാത്ര പ്രസക്തമായ നല്ല പോസ്റ്റ്....

    വോട്ടിനപ്പുറം സര്‍ക്കാരിനു താല്പര്യമില്ലാത്ത കൂട്ടരാണല്ലോ കേരളത്തിലെ സാധാരണ ജനങ്ങള്‍ , അവരുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയില്‍ സര്‍ക്കാരിന്റെ ന്യായീകരണവും പൊള്ളയാണ്‌ എന്നും നമുക്കറിയാം. എന്നാലും നമ്മള്‍ പ്രതികരിക്കില്ല. ഒറ്റക്കെട്ടായ പ്രതികരണം ഫലം കാണും എന്നത് മറ്റു ജനതകള്‍ നമ്മെ കാണിച്ചു തന്നിട്ടും നമ്മള്‍ ആരെങ്കിലും ചെയ്യട്ടെ എന്നും പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുകയല്ലേ ചെയ്യുന്നത്...?

    എന്ജീയരും ഡോക്ടറും മാത്രമാണ് പ്രൊഫഷന്‍ എന്ന ചിന്താഗതിയൊക്കെ നമ്മള്‍ എന്നാണ് മാറ്റുക...?

    കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയം, സ്വരാജ്യത്ത് നിന്നും അകലെയാണെങ്കിലും നാട്ടിലെ കാര്യങ്ങള്‍ക്കായി വേവലാതി കൊള്ളുന്ന മനസ്സിന് സല്യൂട്ട് ...!

    ReplyDelete
  8. ‘എന്നാലും നമ്മള്‍ പ്രതികരിക്കില്ല. ഒറ്റക്കെട്ടായ പ്രതികരണം ഫലം കാണും എന്നത് മറ്റു ജനതകള്‍ നമ്മെ കാണിച്ചു തന്നിട്ടും നമ്മള്‍ ആരെങ്കിലും ചെയ്യട്ടെ എന്നും പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുകയല്ലേ ചെയ്യുന്നത്...?‘

    അതെ അതാണ് കുഞ്ഞൂസേ പോയിന്റ്, എന്നു നമ്മള്‍ ഇതു മ്നസിലാക്കുന്നുവോ അന്നു നമ്മള്‍ ലിബറേറ്റഡ് ആകും. യത്ഥര്‍ഥത്തില്‍.

    വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും അതീവ സാന്തോഷമുണ്ട്, ഇനിയും വരുക, ചര്‍ച്ചയില്‍ പങ്കു ചേരുക:)

    ReplyDelete
  9. "അതായത്, ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ പൊതു വിദ്യാഭ്യാസത്തില്‍ നിന്നു അപ്രത്യക്ഷമാകുമ്പോള്‍ എങ്ങനെയാണ് 540 സ്വകാര്യസ്കൂളുകള്‍ പുതുതായി തുടങ്ങുന്നതിന് ഗവണ്മെന്റിന് അംഗികാരം നല്‍കാന്‍ കഴിയുന്നത്?

    ജനങ്ങളോട്, ഉത്തരവാദിത്തബോധമുള്ള ഒരു ഗവണ്മെന്റിനും അതു ചെയ്യാന്‍ സാധിക്കില്ല.അതുപോലെ പ്രശ്നത്തെ ശാ‍സ്ത്രീയമായി പഠിച്ചു മനസിലാക്കുന്ന ഒരു ഗണ്മെന്റിനും."

    ജനങ്ങളുടെ കുട്ടികൾ പഠിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്കില്ലേ. അത് അവർ വിനിയോഗിക്കട്ടെ. അല്ലാതെ സർക്കാർ സിലബസ്സ് അടിച്ചേൽപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അതല്ലേ ജനാധിപത്യം.

    താങ്കളുടെ ലേഖനത്തിൽ പറയുന്ന ജനങ്ങൾ എന്നത് ആരാണ്? സി.ബി.എസ്.സി സ്കൂളിൽ കുട്ടികളെ വിടാത്തവരോ?

    ReplyDelete
  10. ‘ജനങ്ങള്‍‘ എന്നു പറഞ്ഞാല്‍ താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണ്?

    സി.ബി.എസ്.ഇ സ്കൂളില്‍ കുട്ടികളെ വിടുന്നവരോ?

    ഞാനുദ്ദേശിച്ചത് വിടുന്നതിനും വിടാത്തതിനും പറ്റുന്നവരെയാണ്. എന്നു പറഞ്ഞാല്‍ എല്ലാവരും.

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

വിഷു