ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

 [ഇതു നാലാമിടത്തിൽ  ‘മാറിയ പെൺജീവിതവും മാറാത്ത നമ്മുടെ മേൽമീശകളൂം‘ എന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ ഒറിജിനൽ കോപ്പിയാണ്.  ശ്വേതയുടെ പ്രസവത്തെക്കുറിച്ച് നമ്മുടെ ഗവണ്മെന്റ് നയം വ്യക്തമാക്കിയിരിക്കുന്നു; സ്പീക്കർ ജീ.കാർത്തികേയൻ പറഞ്ഞിരിക്കുന്നു; ശ്വേതയുടെ പ്രവൃത്തി ധാർമ്മികമായില്ല എന്ന്.  ഈ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ശ്വേതയുടെ മറുപടി]


 ശ്വേതാമേനോൻ കാമറക്കണ്ണുകളുടെ മുൻപിൽ പ്രസവിച്ചു എന്നുള്ളത് ഒരു പൊതു ചർച്ചയായിരിക്കയാണ്.  അതിനെക്കുറിച്ച് ഒരനുബന്ധം എഴുതണമെന്നാവശ്യപ്പെട്ടപ്പോൾ എനിക്കു തോന്നിയത് ഞാൻ ഇവിടെ കുറിക്കുന്നു.  ശ്വേതയുടെ പ്രസവം ആനുകാലിക നവലിബറൽ-കച്ചവടരീതികൾക്കനുസരിച്ചു കാണ്ടേണ്ട ഒന്നാണ്.  അതിൽ ബഹുമുഖവൈകാരികതകൾ ഉൾപ്പെടുന്നുണ്ട്, ലൈംഗികതയും, പ്രണയവും, പ്രേമവും, പാരമ്പര്യത്തോടുള്ള വെല്ലുവിളിയുമൂണ്ട്.  അതേ ആനുകാലിക കച്ചവടതന്ത്രത്തിന്റെ ആനുകൂല്യങ്ങൾ  അനുഭവിക്കുന്ന നമ്മുടെ സമൂഹം പക്ഷെ, പരമ്പര്യ ജാഡയുടെ പതിവു മൂടുപടവും കുഞ്ചലവും കെട്ടി തറവാടികളാകാനാണ് ശ്രമിക്കുന്നത്.  ഈ തറവാടിത്തത്തിന്റെ നാല്ക്കവലയിൽ എങ്ങോട്ടു പോകണമെന്നറിയാതെ കുറച്ചു പേർ പകച്ചു നിൽക്കുന്നുമുണ്ട്.


ശ്വേതാമേനോൻ ക്യാമറ കണ്ണൂകൾക്കു മുൻപിൽ പ്രസവിച്ചതിനു വ്യക്തമായ സാമ്പത്തികവും തൊഴില്പരവും വ്യക്തിപരവുമായ കാരണങ്ങൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം.  പ്രസവത്തിന്റെ കോപ്പിറൈറ്റ്  സംവിധായകൻ ബ്ലസി പണം കൊടൂത്താണ് വാങ്ങിയത്.  പകരം ഒരു നായാടിപ്പെണ്ണിന്റെ പ്രസവം വെറുതെകിട്ടിയാലും സംവിധായകന് അതിൽ താല്പര്യമുണ്ടാകുമെന്നു തോന്നുന്നില്ല.   കാരണം ഏതു സംവിധാ‍യകനും സിനിമ കച്ചവടമാണ്.  കച്ചവടത്തിൽ ലാഭം വേണം.  ഒരു നായാടിപ്പെണ്ണിന്റെ അല്ലെങ്കിൽ ഭിക്ഷക്കാരിയുടെ പ്രസവം വച്ചു പടം പിടിച്ചാൽ അതിനെതെത്ര കഴ്ചക്കാരുണ്ടാകും?   മാർക്കറ്റ് കാപ്പിറ്റലിസത്തിൽ , ഉപഭോക്താവീന്റെ സംസ്കാരിക-സമൂഹിക-ബൌധികചുറ്റുപടുകൾ അനുസരിച്ച് പരസ്യങ്ങൾ ചമഞ്ഞെടുത്ത്  അവരെ ഉൽ‌പ്പന്നത്തിലേക്കു നയിക്കയാണ് ഏതു കാപ്പിറ്റൽ മുതലാളിയും ചെയ്യുന്നത്.

മലയാളം സിനിമകളുടെ ഉപഭോക്താക്കൾ മലയാളികളാണല്ലോ?   അവരിൽ എത്രപേര് നായാടി പ്പെണ്ണിന്റെ പ്രസവം പകർത്തിയതു കാണാൻ പോകും.  അഥവാ നായാടിപ്പെണ്ണിന്റെ പ്രസവത്തെക്കാൾ കച്ചവട സാദ്ധ്യതയുള്ളത് നടിയുടെ പ്രസവത്തിനാണ്.  അതു തിരിച്ചറിയുന്നതു തന്നെയായിരിക്കും സംവിധായകന്റെ ഇവിടുത്തെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ഇവിടെ മൂലധന മുതലാളിയും, ഉൽ‌പ്പന്നവും, ഉപഭോക്താവും ഒരേകണ്ണിയുടെ ഭാഗങ്ങളാവുകയാണ്.
ഇതേ ഉപഭോക്താക്കൾ  തന്നെയാണ്, ശ്വേതയെ വിമർശിക്കുന്നത്.  ‘അഴിഞ്ഞാട്ടക്കാരിയുടെ താന്തോന്നിത്തങ്ങൾ’ , ‘ഭ്രാന്തുള്ളവരാണ് ഇങ്ങനൊക്കെ ചെയ്യുക’, ‘അശ്ലീലവും അനാവശ്യവുമാണ്’, ‘ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല‘, ദുരുദ്ദേശമാണ്, ‘കമ്പോളത്തിന് വേണ്ടി വ്യക്തിഗത കാര്യങ്ങളെ കൂടി വില്‍ക്കേണ്ടി വരുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്നത് ശരിയോ?  ‘സാമൂഹ്യനീതിക്കു നിരക്കാത്തതാണ്,‘, ‘പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള് കടന്നു കയറ്റമാണ് ‘ഇതൊക്കെ  ചില സാമ്പിൾ ചൊദ്യങ്ങൾ മാത്രമാണ്.  ചുരുക്കമായി ചില അനുകൂല കമന്റുകളും ഉണ്ടായിട്ടുണ്ട്. ശ്വേത എന്തു ചെയ്യാലെനിക്കെന്താ എന്ന നിസംഗതയും ചിലരിൽ നിന്നു കേട്ടിരിക്കുന്നു.

ഈ പ്രതികൂല ചോദ്യങ്ങൾ  ചോദിക്കുന്നവർ മാത്രം വിചാരിച്ചാൽ മതി, ഈ പടം ബഹിഷ്ക്കരിക്കാൻ. പിന്നീടൊരു സംവിധായകനും ഇങ്ങനെയൊരു  ശ്രമത്തിനു മുതിരുകേ ഇല്ല.  പക്ഷെ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു തന്നെയല്ല, ഈ പടം വിജയിച്ചാൽ കുറച്ചു പടങ്ങൾ കൂടിയെങ്കിലും ഈ ലൈനിൽ ഇറങ്ങുകയുംചെയ്യും, സമൂഹം കുറ്റം പറയുകയും ചെയ്യും.  പടം റിലീസിനു വേണ്ടി കാത്തിരിക്കയുമാണ്. അപ്പാ‍ൾ ഈ സമൂഹത്തിൽ തന്നെ തകരാറൂണ്ട് എന്നു മനസിലാക്കേണ്ടിയിരിക്കുന്നു.

ഗ്ലൊബലിസത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ സമൂഹത്തെ ഒന്നു കാണാം.

  ഗ്ലോബലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളീലൊന്ന്, വിലപനമൂല്യങ്ങളുള്ള എന്തിനേയും ചരക്കാക്കി വിൽക്കാമെന്നാണ്.  ഇപ്പോൾ പലമനസുകളീലും ഉയരുന്ന ഒരു പ്രധാന ചോദ്യമാണ്.  അപ്പോൾ ഗ്ഗ്ലോബലിസത്തിൽ പെണ്ണും ചരക്കല്ലേ? അതിന്റെ ഉത്തരത്തിലേക്ക് ഞാൻ പിന്നീടു വരാം.

ഗ്ലോബലിസത്തിന് അതിന്റേതായ വ്യവസ്ഥളും സമ്പ്രദായങ്ങളുമുണ്ട്.  അവയിൽ പലതും ഇന്ത്യൻ പാരമ്പര്യത്തിനു യോജിക്കുന്നതല്ല.  വ്യക്തിസ്വാതന്ത്ര്യമാണ് അതിലൊന്ന്.  വ്യക്തികൾക്കു അവരുടെ താല്പര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം.  ഇത്തരം സ്വാതന്ത്ര്യത്തിനു മൂല്യങ്ങളില്ല എന്നൊരു ധാരണ നമ്മൂടെ നാട്ടിൽ പാരമ്പര്യ വാദികൾ പരത്തുന്നുണ്ട്. അതു ശരിയല്ല. വ്യക്തി സ്വാതന്ത്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മാനവികമൂല്യങ്ങളെ തന്നെയാണ്.  ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ബഹുമാനിക്കപ്പെടുന്നത് ഈ മാനവിക മൂല്യങ്ങൾ ഒരുകാലത്ത് അവിടെ നിലനിന്നിരുന്നു എന്നതുകൊണ്ടാണ്.  പിന്നീടു വന്ന അനേക മതത്വവാദികൾ (മതമാണ് വ്യക്തി സ്വത്വം നിർണയിക്കുന്നത് എന്നുള്ളവർ)  അതിൽ കൈകടത്തിയതോടെയാണ്  അത്തരം മൂല്യങ്ങൾ നഷ്ടമാകാൻ തുടങ്ങിയത്.

അപ്പോൾ പറഞ്ഞു വന്നത് ജനാധിപത്യത്തിൽ അധിഷ്ഠുധമായ വ്യക്തിസ്വാന്തന്ത്ര്യം മാനവിക മൂല്യങ്ങൾക്കനുസരിച്ചാണ്.   അതായത് വ്യക്തി ചെയ്യുന്ന കാര്യങ്ങൾ വ്യക്തിയുടെ ശരി, തെറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്,  തീരുമാനമാകുന്നത്.  അതു ശരിയായാൽ നല്ലത്. തെറ്റായാൽ  അതിന്റെ പ്രത്യാഘാതങ്ങളും അവരുടെ ഉത്തരവാദിത്തമാണ്. എന്നുപറഞ്ഞാൽ സ്വേതയുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ അവരുടെ ഉത്തരവാദിത്തമാണ്.  സ്വേതയൂടെ മകൾക്കു അഛനമ്മമാരുടെ പ്രവൃത്തികൾ ഒരുപക്ഷെ പ്രതികൂലമായി വന്നാൽ ആ കുട്ടിയും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം.

എന്നാൽ  കേരള/മലയാളി സമൂഹം പൊതുവെ  ലിബറലൈസേഷന്റെ ഈ വ്യക്തിസ്വാതന്ത്ര്യ അവസ്ഥകളെ  ശരിക്കു മനസിലാക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.  കാരണം അതിനെ കേവല സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമേ കാണുന്നുള്ളു;   ലാഭം, നഷ്ടം ഇവയുടെ പേരിൽ മാത്രം. കാരണം  ഗവണ്മെന്റുകൾ ഇങ്ങനെയണ് ജനങ്ങളെ മനസിലാക്കിക്കുന്നത്.  1991ൽ ഗ്ലോബലിസം ഇന്ത്യയിൽ നടപ്പിലക്കിയത്  കടക്കെണിയിൽ നിന്ന് രക്ഷനേടുന്നതിനായിരുന്നു എന്നു മാത്രമേ ജനതക്കറിവുള്ളൂ.  പിന്നീട് എല്ലാവർക്കും കൂടുതൽ ജോലികളൂം കിട്ടാൻ തുടങ്ങി.  എന്നാൽ ഗ്ലോബലിസം ഒരു പുതിയ ലോക ക്കാഴ്ചയാണ്, ഒരു പുതിയ ജീവിചര്യ.  അതനുസരിച്ച് വ്യക്തി-സമൂഹ്യ-രാഷ്ട്രീയ ജീവിതം മാറ്റപ്പെടേണ്ടതുണ്ട്.  പക്ഷെ  ഇന്ത്യയിൽ ഇതൊന്നും ജനങ്ങളെ അറിയിച്ചില്ല്, കാരണം, വ്യക്തി സ്വാതന്ത്ര്യത്തെ ഗവമ്മെന്റുകൾ ഭയക്കുന്നു.  വോട്ടു ബാങ്കുകളെയാണ് അവർക്കു വേണ്ടത്. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി, ഗ്ലോബലിസത്തിന്റെ വ്യവസ്ഥയായി നിയമങ്ങൾ ഉണ്ടാക്കുമ്പോഴും അതിൽ പ്രശ്നങ്ങളുണ്ടാകുന്നത്;  വിവരാവകാശ നിയമത്തെ അടിസ്ഥാനമക്കിയ പൌരാവകാശം ചർച്ചാവിഷയമാകുന്നത്.

പകരം വ്യക്തി സ്വാതന്ത്ര്യത്തിനു ഇന്നും നമ്മുടെ സമൂഹത്തിൽ പകരം നിക്കുന്നത് ഞാൻ നേരത്തേ പറഞ്ഞ മതത്വ വ്യവസ്ഥകളാണ്.  വ്യക്തി-സമൂഹ്യ ബന്ധങ്ങൾ മതമൂല്യങ്ങൾക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്ന വ്യവസ്ഥ.  ഇവകളൊക്കെയോ  പണ്ടെങ്ങോ ഏതോ കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്ര്രിയ, ദേശീയ, കാഷ്ചപ്പാടുകളോ മേൽക്കോയ്മ, അധിവിവേശ താല്പര്യങ്ങൾക്കോ പര്യാപ്തമായ രീതിയിൽ എഴുതിയിട്ടവ.യാണ്.  അവകൾക്ക് ഇതുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാലിക വ്യവസ്ഥയിൽ യാതൊരു സാന്ദർഭികതയും ഇല്ല.  എങ്കിലും ദൈവശക്തിയുടെ പേരിൽ  വ്യക്തികളെ  പെട്ടെന്നു നിയന്ത്രണത്തിനു വിധേയമക്കാവുന്ന ഒരു ആത്മീയ -ചിന്താപദ്ധതിയെ/ മനസുകളെ അവകൾക്കു നിർമ്മിക്കാൻ കഴിയുന്നു.  ആ വിധത്തിൽ നിർമ്മിക്കപ്പെട്ട, അഥവ ഒരേ അച്ചു ചിന്തയുള്ള വ്യക്തികളെ  നിയന്ത്രിക്കുക വളരെ എളുപ്പമാണ്.   ഒരു കേവല മൈനോരിട്ടിക്കും ഒരു വലിയ മജോരിറ്റിയെ ഈവിധത്തിൽ നിയന്ത്രിക്കാൻ എളുപ്പമാണ്.  ഈ രീതിയിൽ ഈ മൈനോരിറ്റിയാ‍ണ് മറ്റുള്ളവർക്കു വേണ്ടി എല്ലാം തീരുമാനിക്കുന്നത്; ഭക്ഷണം, സ്വാദ്, വസ്ത്രം, ആഡംബരം, വിദ്യാഭ്യാസം, ലൈഫ് സ്റ്റൈൽ, തൊട്ട് വിവാഹം, ദാമ്പത്യം, പ്രസവം, ചോറൂണ്,  അങ്ങനെ, അങ്ങനെ, സകലതും.   

 സുനിൽ പി ഇളയിടം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മലപ്പുറം ജില്ലാ ഉൽഘാടന വേളയിൽ അടുത്തകാലത്തു നടത്തിയ ഒരു പ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നുണ്ട്:
“ലളി­ത­മാ­യി പറ­ഞ്ഞാൽ വി­വ­രം ഭൂ­ത­കാ­ല­ത്തി­ന്റെ സ്റ്റോ­ക്ക് രജി­സ്റ്റർ ആണ്. ­വ്യാ­ഖ്യാ­നം­ വർ­ത്ത­മാ­ന­വു­മാ­യി ഒരു ജന­ത­യു­ടെ സം­വേ­ദ­ന­മാ­ണ്, മു­ഖാ­മു­ഖ­മാ­ണ്. വി­മർ­ശം ഭാ­വി­ക്കു വേ­ണ്ടി­യു­ള്ള ജ്ഞാ­ന­രൂ­പി­ക­ര­ണ­മാ­ണ്. അതൊ­രു രാ­ഷ്ട്രീ­യ­പ്ര­യോ­ഗം കൂ­ടെ­യാ­ണ്. കാ­ര­ണം നി­ല­നി­ല്ക്കു­ന്ന അറി­വി­നെ തി­രു­ത്തുക വഴി, ചോ­ദ്യം ചെ­യ്യുക വഴി, അതി­ന്റെ അടി­സ്ഥാ­ന­ത്തെ ചർ­ച്ചാ­വി­ഷ­യ­മാ­ക്കുക വഴി, അത് നി­ല­നി­ൽ­ക്കു­ന്ന അധി­കാ­ര­വ്യ­വ­സ്ഥ­യെ Destabilise ചെ­യ്യു­ന്ന ഒന്നാ­യി മാ­റു­ന്നു“.

ശ്വേതയുടെ പ്രവൃത്തി അവരറിഞ്ഞോ അറിയാതെയോ മുകളിൽ പറഞ്ഞ അച്ചുചിന്തയുള്ള സമൂഹത്തെ അഥവാ കമ്മ്യൂണിറ്റികളുടെ അധികാരവ്യവസ്ഥയെ ഡിസ്റ്റെബിലൈസു ചെയ്യാൻ പ്രാപ്തിയുള്ള ഒന്നാണ്.

ഇത്തരം ഡിസ്റ്റെബിലൈസേഷനെ ഭയക്കുന്നവർ അഥവ അച്ചുചിന്തയിൽ അഭിരമിക്കുന്നവരല്ലേ ശ്വേതയുടെ പ്രവൃത്തി സമൂഹ്യ നീതിക്കു നിർക്കാത്തതാന്,  സമൂഹ്യബോധമില്ലായ്മയാണ് എന്നൊക്കെ പറയുന്നത് ? എന്താണിവരുദ്ദേശിക്കുന്ന ഈ സമൂഹ്യബോധം, മറ്റുള്ളവരുടെ പ്രവൃത്തികൾ ഇവരുടെ സങ്കല്പങ്ങളെ  പിന്തുടരണമെന്ന ശാഠ്യം.  നാട്ടിലാരെങ്കിലും  പ്രേമവിവാഹം നടത്തിയാൽ ഉടനെ ഇവർ അതിനെതിരെ വരുകയായി.  കാരണം അവർ സ്വന്തം മക്കൾക്ക് മോശം മാതൃകയാകും എന്നു പറഞ്ഞുകൊണ്ട്.   പണ്ടു മാധവിക്കുട്ടിയുടെ എന്റെ കഥകളെ കുറിച്ചു ചാർച്ചകളീൽ പങ്കെടുത്തവർ പറഞ്ഞതും ഇതു പോലെയാണ്.  അതു ഞങ്ങട പെണ്മക്കളേയും സഹോദരികളെയും അതു വഴിതെറ്റിക്കുമെന്ന്.

എന്നാൽ അല്പം മാറി നിന്ന് യദ്ധാർത്ഥത്തിൽ എത്ര സമൂഹബോധമുള്ളവരാണ് നമ്മൂടെ സമൂഹത്തിന്റെ  പരിശ്ചേദം എന്നു ചിന്തിക്കുമ്പോഴാണ് പൂച്ചു പുറത്താകുന്നത്.  സൂര്യനെല്ലിയിലെ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി എന്തു കൊണ്ടാണ് ഈ പരിശ്ചേദം മുന്നോട്ടു വരാത്തത്.  പെൺ വാണിഭക്കേസിൽ പ്രതികളായതു സ്ഥാനമാനങ്ങൾ നേടിയെടുത്തവരും ഭരണം കൈയ്യിലുള്ളവരും ആണെങ്കിൽ അവരു സമൂഹത്തിൽ പരത്തുന്ന മൂല്യച്ച്യുതിയെക്കുറിച്ചെന്തു കൊണ്ട് ഇവർ ശബ്ദമുയർത്തുന്നില്ല.  അതുകൂടാതെ എത്രയോ കുടുംബങ്ങളിൽ പെൺകുട്ടികൾ പെൺ വാണീഭത്തിന്റെ ക്രൂരതക്കു വിധേയമായിരിക്കുന്നു. ഇനിയും ആകുന്നു. ആരുടെയൊക്കെയോ മുന്നിൽ കൂടിയാണ് ഇതൊക്കെ നടക്കുന്നത്, ആരൊക്കെയോ ഇതറിയുന്നുണ്ട്, കാണുന്നുണ്ട്.  പക്ഷെ ആരും തങ്ങളുടെ സാമൂഹ്യബോധം ഈ പെൺകുട്ടികളെ സഹായിക്കുന്നതിലോ തെറ്റുകൾ ശരിയാക്കുന്നതിലോ മുന്നോട്ടു വരുന്നില്ല, എന്തിന് അഛനമ്മമാരും കുടുംബക്കാരു പോലും ഈ അച്ചു ചിന്ത വച്ചു പുലർത്തുന്നതിനാൽ, മക്കൾക്കു രക്ഷകർത്താക്കളുടെ യഥാർത്ഥ സംരക്ഷണം നൽകുന്നില്ല.

  കള്ളുകുടി സാമൂഹ്യമായും കുടുംബപരമായും മലയാളികളെ നശിപ്പിക്കുന്നു.  പക്ഷെ എന്തു കൊണ്ടാണ് ഒരു വീട്ടിൽ ഗൃഹനാഥൻ കള്ളൂകുടിച്ചു വന്ന് എല്ലാതോന്ന്യാസങ്ങളും കാണിച്ചാലും അയിലത്തുകരൊക്കെ കണ്ടു നിൽക്കുന്നത്.  തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കള്ളുകുടിയില്ലാത്ത ഒരച്ഛൻ, വൈകിട്ടു വീട്ടിലെത്തിക്കഴിഞ്ഞാൽ ഓരോ കാരണങ്ങൾ പറഞ്ഞ് മക്കളെ കനത്ത വടീവെട്ടി അടിച്ചോടിച്ച് , അവർ അയിലവക്കങ്ങളിലും കന്നാലികൂട്ടിലും, മരത്തിന്റെ ചുവട്ടിലും പൊയിക്കിടന്നുറങ്ങുന്നതു പതിവായ ഒരുകുടുംബത്തെക്കുറിച്ച് കേട്ടറിവുണ്ട്.  ബന്ധുക്കളോ അയിലവക്കക്കാരോ അയാൾ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞ് ഇടപെട്ടിട്ടില്ല.   


അപ്പോൾ ഞാൻ പറഞ്ഞുവരുന്നത്, സാമൂഹ്യമായി എത്ര ഉത്തരവാദിത്തമുള്ളവരാണ് നമ്മൾ എന്നാണ്.   അതെയതെ,  ഒരേ വിശ്വാസികളാണെങ്കിൽ സഹായിക്കും,   ഉള്ളതു പറയണമല്ലോ വിശ്വാസികളല്ലാത്തവരെയും സഹായിക്കും, പക്ഷെ രണ്ടു മൂന്നു തവണ സഹായിച്ചു കഴിയുമ്പോൾ അവന്റെ വീടിന്റെ പ്രമാണം എങ്ങോട്ടു പൊയി എന്നു നോക്കിയാൽ മതി. .

 അപ്പോൾ ഞാൻ നെരത്തെ ചോദിച്ച ആ  ചോദ്യത്തിന്റെ ഉത്തരം തരേണ്ടതുണ്ടല്ലോ.  ഗ്ലോബലിസത്തിൽ പെണ്ണും ചരക്കല്ലേ? ഇതു പൊതുവായി ഇന്നു നാട്ടിൽ പോപൂലർ ആയ ഒരു ചിന്തയാണ് അതു കൊണ്ടാണ് ഞാനീ ചോദ്യം പ്രത്യേകം എടുത്തു ചൊദിക്കുന്നത്

സുനിൽ പി ഇളയിടം അതേ മലപ്പുറം ജില്ലാ സമ്മേളനത്തിൽ ചെയ്ത് മറ്റൊരു ഭാഗം കൂടി ശ്രദ്ദിക്കാം.

“ഈ സ്വ­ത­ന്ത്ര­മ­നു­ഷ്യ­നും ആ സ്വ­ത­ന്ത്ര­മ­നു­ഷ്യ­നെ സാ­ധ്യ­മാ­ക്കു­ന്ന സ്വ­യം­പ­ര്യാ­പ്ത കർ­ത്തൃ­ത്വ­മെ­ന്ന തത്വ­ചി­ന്താ­പ­ര­മായ വി­ഷ­യ­വും മു­ത­ലാ­ളി­ത്ത ഉല്പാ­ദ­ന­ത്തെ സം­ബ­ന്ധി­ക്കു­ന്ന അനി­വാ­ര്യ­മായ ഒരു മു­ന്നു­പാ­ധി­യാ­ണെ­ന്ന­താ­ണ് വാ­സ്ത­വം. കാ­ര­ണം വ്യ­ക്തി­യു­ടെ അധ്വാ­ന­ത്തെ അധ്വാ­ന­ശ­ക്തി­യെ­ന്ന നി­ല­യിൽ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി, ഈ അധ്വാ­ന­ശ­ക്തി­യെ കമ്പോ­ള­ത്തിൽ വി­റ്റ­ഴി­ക്കാൻ കൈ­കാ­ര്യ­കർ­ത്തൃ­ത്വ­മു­ള്ള (Agency) സ്വ­യം­പ­ര്യാ­പ്ത­കർ­ത്താ­ക്ക­ളാ­ക്കി ആധു­നി­ക­മ­നു­ഷ്യ­രെ മാ­റ്റി­ക്കൊ­ണ്ട­ല്ലാ­തെ മു­ത­ലാ­ളി­ത്ത­മെ­ന്ന ഉല്പാ­ദ­ന­വ്യ­വ­സ്ഥ­ക്ക് നി­ല­നി­ല്ക്കാ­നാ­കി­ല്ല. അതു­കൊ­ണ്ട് തന്നെ, ­മു­ത­ലാ­ളി­ത്തം­ ചെ­യ്ത­ത് നാ­ടു­വാ­ഴി­ത്ത­ത്തി­ന്റെ കീ­ഴിൽ കെ­ട്ടി­യി­ട­പ്പെ­ട്ട മനു­ഷ്യാ­ധ്വാ­ന­ത്തെ അധ്വാ­ന­ശ­ക്തി­യെ­ന്ന നി­ല­യ്ക്ക് ചര­ക്കു­വൽ­ക്ക­രി­ച്ച്, ആ അധ്വാ­ന­ശ­ക്തി­യെ കമ്പോ­ള­ത്തിൽ വി­ല­പേ­ശി വി­ൽ­ക്കാൻ കഴി­യു­ന്ന­വ­രാ­യി മനു­ഷ്യ­രെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തുക എന്ന­താ­യി­രു­ന്നു. അല്ലാ­തെ മു­ത­ലാ­ളി­ത്തോ­ല്പാ­ദ­ന­ത്തി­നു മു­ൻ­പോ­ട്ട് പോ­കാൻ പറ്റി­ല്ല“.

അപ്പോൾ അതാ‍ണ് മുതലാളിത്തവ്യവസ്ഥയിലെ ചർക്കുവൽക്കരണത്തിന്റെ അടിസ്ഥാനം.  ചരക്കിനു മൂല്യമുണ്ട്, വിലയുണ്ട്, വിലപ്പനക്കാരുമുണ്ട്.  ഇതു മൂന്നുമീല്ലെങ്കിൽ ചരക്കില്ല.  അതു പൊലെ ചരക്കിനെ വിറ്റഴിക്കാൻ കൈകാര്യ കർത്തൃത്വം ആവശ്യമാണ്.  ഇവയൊക്കെ പ്രയോഗിച്ചുകൊണ്ട് ഒരു പെണ്ണ്  തന്നെ  സ്വയം വില്പനക്കു വക്കുമ്പോൾ മാത്രമേ അവൾ ചരക്കാകുന്നുള്ളൂ.   അല്ലാതെ വഴിയിൽ കാണുന്ന എല്ലാം പെണ്ണൂം ചരക്കുകളല്ല.  

എന്നാൽ നാടുവാഴിത്ത കാലത്ത് പെണ്ണീന്റെ വില്പനക്കാരൻ നാടുവാഴികളായിരുന്നു, പ്രമാണികളായിരുന്നു, മേലാളന്മാരായിരുന്നു.  ഇപ്പോഴും ഈ അച്ചു ചിന്തയിലാണ് കേരളത്തിലെ ഭൂരിപക്ഷവും അഭിരമിക്കുന്നത്.   പെണ്ണിന്റെ സംരക്ഷണം വിവാഹം ഇതിലൊക്കെ ഈ വില്പന അച്ചു ചിന്തകൾ ഇപ്പോഴും പ്രബലമാണ്. കല്യാണം പെണ്ണിനെ ചരക്കുവൽക്കരിക്കയാണ്, ഒരു പരിധി വരെ ആണിനെയും. പക്ഷെ ഈ കച്ചവടങ്ങളിൽ ആർക്കൊക്കെയാണ്  കൈകാര്യകതൃത്വം?.

ലിബറലിസം എല്ലാവർക്കും -ആണിനും പെണ്ണിനും- കൈകാര്യ കർതൃത്വം കൊടുക്കുന്നു. അതു പെണ്ണൂ മനസിലാക്കിക്കൂടാ എന്നാണ് അവസ്ഥ.  അതു മനസിലാക്കുന്നപെണ്ണീനെ താന്തോന്നിയായി മുദ്രയടിക്കയും അവളെ  പല തരത്തിലുള്ള അക്രമങ്ങൾക്കു വിധേയയാക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യു ന്നതും ഈ സാഹചര്യത്തിൽ യാദൃശ്ചികമല്ല.   

ഈ പശ്ചാത്തലത്തിൽ ശ്വേത ചെയ്തത്, സ്വന്തം പ്രസവത്തിന്റെ വില്പന മൂല്യം മനസിലാക്കി, കൈകാര്യ കർത്തൃത്വത്തോടെ കച്ചവടം ചെയ്തു.  എന്നു പറഞ്ഞതു കൊണ്ട്, ഇനി നാടു മുഴുവൻ പെണ്ണുങ്ങളു കാ‍മറയയുടെ മുന്നിൽ പ്രസവിക്കാൻ പോകുന്നെന്നാണോ?  അതോ കാമറയുമായി സിനിമ സംവിധായകന്മാരൊക്കെ പെണ്ണൂങ്ങട പ്രസ്വവം സിനിമയിലാക്കാൻ വീടുകളീലേക്കു, അവരുടെ സ്വകാര്യതയിലേക്കു കടന്നു കയറുമെന്നാണോ?

 (ഈ കൈകാര്യകർതൃത്വം അത്ര നിസാരമായ ഒരു കാര്യമൊന്നുമല്ല എന്നു കൂടി പറയട്ടെ. അതിന് അതിന്റേതായ കൊമ്പ്ലിക്കേഷൻസും ഉണ്ട്. ഒരു ജനതക്കു ഇതിനനുസരിച്ച ജ്ഞാനപര-സമൂഹ്യ-രാഷ്ടീയ-വിദ്യാഭ്യാസ- സൈദ്ധാന്തിക മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്. വ്യക്തിയുടെ സ്വതന്ത്രബോധം ഇതിലേക്കുള്ള ആദ്യപടി മാത്രമാണ്)


വൈകാരികത

വൈകരികവും ഭൌതികവുമായ നിറങ്ങൾ ഉപയോഗിച്ച് സ്ത്രീപ്രസവത്തെക്കുറിച്ച് പുരുഷന്മാർക്ക് അറിവു കൊടുക്കുന്നുണ്ട് വി.പി റജീന. അസലായിട്ടുണ്ട്.  പ്രപഞ്ചത്തിൽ നടക്കുന്ന മഹത്താ‍യ സംഭവങ്ങളിലൊന്നാക്കി പ്രസവത്തെ റജിന കാണിക്കുന്നുണ്ട്;  അതുപോലെ പ്രസവം വെറുമൊരു പ്രക്രിയ അല്ലെന്നും അതു സ്ത്രീക്കു കൊടുക്കുന്നത് മാതൃത്വമെന്ന ചുമതലയും സമൂഹ സൃഷ്ടിയുടെ ഉത്തരവാദിത്തമാണെന്നും.

അമ്മയാകാൻ പോകുന്ന ഒരു സ്ത്രീയെ കാണുമ്പോൾ പുരുഷനിൽ ഉയരുന്ന ആഭാസചിന്തകളൂം അവർ ശ്രദ്ദയിൽ പെടുത്തുന്നു, ‘അവരത് വളരെ അശ്ലീലമായി ആസ്വദിക്കുന്നുണ്ട്. ഏതവനാടാ ഇവക്കിട്ട് പണി കൊടുത്തേ… ‘.

പക്ഷെ ഇതു പുരുഷൻ മാത്രമാണോ ഇങ്ങനെ ചിന്തിക്കുന്നതെന്ന് ‘സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു‘ എന്ന് സ്മിതമീനാക്ഷി എഴുതുമ്പോൾ അങ്ങനെ ചിന്തിച്ചു പോകുന്നു.

പ്രസവത്തെ, ക്രൂരമായി നോക്കിക്കാണുന്നത് നമ്മൂടെ ദൈനം ദിന സംസ്കാരിക ജീവിതത്തിന്റെ ഒരു ഭാഗം കൂടിയല്ലേ? സ്ത്രീ വിവാഹിതയായാൽ ഒൻപതാം മാസം തന്നെ പ്രസവിക്കണം, അതും ആൺകുട്ടിയാകണം.  അല്ലെങ്കിൽ മറ്റുള്ളവരുടെ നിന്ദയേൽക്കണം. പെൺകുട്ടികൾ മാത്രമുള്ള മകനോട്, നിന്നിലൂടെയല്ല കുടുംബം നിലനിൽക്കുന്നത്, നിന്റെനിയനിൽ കൂടിയാണ്, കാരണം അവന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിച്ചു എന്നു പറയുന്നത് നാട്ടുകാരല്ല, സ്വന്തം അമ്മയാണ്, അടുത്ത ബന്ധൂക്കളാണ്.  ഇനി തറവാട് നിലനിർത്തുന്ന ആണ്മക്കളെ ഗർഭത്തിൽ ചുമക്കുന്ന മരുമക്കളോട് എത്ര ക്രൂരമായാണ് പല അമ്മമാരും പെരുമാറുന്നത്.

ഒരു പക്ഷെ ഇന്നത്തെ പ്രവാസ ജീവിതം ഇതിനൊക്കെ കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത്, നിങ്ങളുടെ ക്രൂരതകൾ അനുഭവിക്കാൻ വന്നവരല്ല ഞാൻ/ഞങ്ങൾ എന്ന മനോഭാവം/ സ്വാതന്ത്ര്യം (കർതൃത്വ ബോധം) ഇന്നത്തെ പെൺകുട്ടികൾ നേടിയെടുത്തതു കൊണ്ടു കൂടിയാണ്.  എന്നാൽ ഈ സ്വാതന്ത്ര്യം അവർക്ക് നല്ലൊരംശം വിനയായി ഭവിക്കുന്നു എന്നുള്ളതാണ്, മലയാളികൾക്കിടയിൽ വിവാഹമോചനങ്ങൾ പെരുകുന്നതിന്റെ അർത്ഥം.  ഇവിടെയും കാണുന്നത് അങ്ങോട്ടുമിങ്ങോട്ടും ഭരിക്കുന്നതിൽ നേരിടുന്ന ഭിന്നിപ്പുകളാണ്.  ഈ ഭിന്നിപ്പ് പലപ്പോഴും സ്ത്രീകൾ തമ്മിലാണ് തുടങ്ങിവക്കുന്നത്, പുരുഷനു പ്രശ്ന പരിഹാരത്തിന്റെ ശേഷി പൊതുവെ കുറവായതിനാൽ അവർ  പലപ്പോഴും വശം ചേർന്നു നിൽക്കയോ നാല്ക്കവലയിൽ വഴിതെറ്റി നിൽക്കുന്നവനേ പോലെ പെരുമാറുകയോ ചെയ്യുന്നു.

ഇന്ന് കേരളത്തിലെ പെൺകുട്ടികൾ നല്ലൊരംശവും നല്ല സ്ത്രീധനത്തോടെയാണ് വിവാഹിതരാകുന്നത്, തറവാടുവിറ്റാണെങ്കിലും.  ജോലിയുള്ളവരുമാണ് കൂടുതലും. യോഗ്യതകൾ നേടി ഇന്നാരും വീട്ടിൽ വെറുതെ ഇരിക്കുന്നില്ല, പെൺകുട്ടികൾ പോലും പ്രവാസ ജീവിതത്തിനു തയ്യാറാകുന്നു. അതും മാർക്കറ്റ് വ്യവസ്ഥയിൽ വന്ന ഒരു മാറ്റമാണ്.  സ്വന്തം കഴിവുകൾക്ക്  മൂല്യങ്ങളുണ്ട് എന്നും അതു മാർക്കറ്റു ചെയ്താൽ പണം കിട്ടും എന്നവർ മനസിലാക്കി വരുന്നു.  പക്ഷെ ഇപ്പോഴാണ് വിവാഹ മോചനം കൂടുതൽ.  അവീടെയും പ്രശ്നം സ്വാതന്ത്ര്യബോധവും അച്ചുചിന്തയും തമ്മിലുള്ള കൊമ്പുകോർക്കലാണ്.  ആർക്കാണ് അധികാരം/ സ്വാതന്ത്ര്യം എന്ന് ഈ അച്ചുചിന്ത തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യ ചിന്തയിൽ എല്ലാവരുടെയും സ്വാതന്ത്ര്യം മാനിക്കപ്പെടണം എന്നുള്ളതാണ്.  മറ്റുള്ളവന്റെ സ്വാതന്ത്ര്യം തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം.

 ഈ സ്വാതന്ത്ര്യബോധം വേറെയും ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുണ്ട്, അച്ചനുമമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിൽ.  സ്വന്തം കഴിവുകളുടെ വിപണന മൂല്യം കണ്ടെത്തുന്ന കേരളത്തിലെ പെൺകുട്ടികൾ ഗ്ലോബലിസ്റ്റ് തലത്തിൽ സ്വാശ്രയത്വം (empowerment) നേടിയവരാണ് എന്നൊരു ധാരണ പരക്കുന്നുണ്ട്. എന്നാൽ എന്താണീ സാശ്രയത്വം.  വ്യക്തി, സ്വകാര്യത, സ്വാതന്ത്ര്യം ഇവയോടുള്ള കുടുംബത്തിന്റെ സമീപനമെന്താണ് ? വീടിനു പുറത്തു ജോലി തേടിപോകുന്ന പെണ്മക്കളെ, സംശയത്തിന്റെ മുൽമുനയിൽ നിർത്തുന്ന അനുഭങ്ങൾ ധാരാള മാണ്.  ഇത്തരം സാഹചര്യങ്ങൾ പെൺമക്കളുടെ ആത്മഹത്യയിൽ വരെ എത്തി നിൽക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ജെ.ദേവിക, ഇത്തരം രണ്ടനുഭവങ്ങളെക്കുറിച്ച്  Young Women in Kerala:Between Empowerment and Death  part 1 & part 2 ൽ എഴുതിയിട്ടുണ്ട്.  പാർട്ട്-1ൽ മുകളീൽ പറഞ്ഞതു പോലെ വീടിനു വേണ്ടി ത്യാഗം ചെയ്യാൻ പുറം ലോകത്തേക്കു പോകുന്ന സാശ്രയത്വം നേടി എന്നു കരുതുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനേക്കുറിച്ചാണ് എഴുതുന്നത്. പുറത്തെ ലോകത്തു സ്വന്തന്ത്രബോധത്തോടെ പോകാൻ തല്പര്യപ്പെടുന്ന മകളെ പക്ഷെ അമ്മക്ക് സംശയമാണ്. പ്രതിസൃത വരനുമായുള്ള വിവാഹം സ്വപ്നം കാണൂമ്പോഴും വീട്ടിലെല്ലാവരും അവളുടെ അനിയത്തിയെ അയാൾക്കു വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചത് അവൾ മാത്രം അറിയുന്നില്ല, അറിഞ്ഞപ്പോൾ അവൾ ആത്മഹത്യ ചെയ്യുന്നു. രണ്ടാമത്തേത്, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കോഴിക്കോട് NITയിലെ റിസേർച്ച് വിദ്യാർഥിയായ ഒ.കെ ഇന്ദു.വിന്റെ ആത്മഹത്യയാണ്.  അവരുടെ മരണകാരണം വ്യക്തമല്ല എങ്കിലും അതു കേരളത്തിൽ സ്വാശ്രയത്വം നേടാൻ ശ്വമിക്കുന്ന ഒരു പെങ്കുട്ടിയുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലും നിലനിൽക്കുന്ന രോഗാവസ്ഥയെ  ഒർമ്മിപ്പിക്കുന്നു. “However, young women in Kerala have no right to a ‘private’ — as distinguished from the ‘domestic’ which is open to community, family, and state surveillance.“

അഥവാ സാശ്രയത്തിനു കുടുംബവും സമൂഹവും സ്റ്റേറ്റും നിർണയിക്കുന്ന വിലക്കുകൾക്കപ്പുറത്തേക്കു പൊകുന്നവർ അതിന്റെ ഫലമറിയണമെന്നാണ്.   ഈ ഫലം ആത്മഹത്യയാകാം, കൊലയാകാം, വിവാഹമൊചനമാകാം, റേപ്പാകാം, പീഠനമാകാം , ചൂഷണമാകാം, പിന്നെ വീട്ടുകാർക്കും നാട്ടാർക്കും തോന്നുന്ന എന്തുമാകാം.

ഇവിയാണ് ശ്വേത എമ്പവർമെന്റിന്റെ സ്റ്റാറായി നിൽക്കുന്നത്. തന്റെ തീരുമാനത്തിന് , അവർക്ക് മുകളിൽ പറഞ്ഞ ഫലങ്ങളൊന്നും കിട്ടിയിട്ടില്ല, വിവാഹമോചനമുണ്ടായില്ല,  പീഢനങ്ങളുണ്ടായില്ല, കാരണം ഭാർത്താവ് വത്സൻ മേനോൻ കൂടെനിൽ‌പ്പുണ്ട്.  (അഭിപ്രായവ്യതാ‍സങ്ങൾ അഥവാ ഉണ്ടായിരുന്നെങ്കിൽ രണ്ടു വ്യക്തികളായി അവരതു പറഞ്ഞുതീർത്തുവെന്നനുമാനിക്കാം).


ചുരുക്കത്തിൽ പ്രസവം, കുട്ടിയുടെ ജനന പ്രക്രിയക്കും അമ്മ അനുഭവിക്കുന്ന പ്രസവമുറിയിലെ/ മേശയിലെ വേദനക്കുമപ്പുറം  പലതുമാണ് . ഒരു കുഞ്ഞിനെ ജനിപ്പിച്ചതു കൊണ്ടു മാത്രമാകുന്നില്ല, അതിനെ വളർത്തി വലുതാക്കി ജീവിതത്തിൽ വിജയിപ്പിക്കേണ്ട ചുമതല മാതാപിതാക്കൾക്കു ള്ളതാണ് (അവൾ ആത്മഹത്യ ചെയ്താൽ അതു കുടുംബത്തിലെ തകരാറാണ്) അവിടെ അഛനുമമ്മക്കും തുല്യമായ കടമകളും ചുമതലകളുമൂണ്ട്.  കേരളത്തിന്റെ സമൂഹ്യ പാരമ്പര്യത്തിന്റെ ചേരിയിൽ അഛന്മാർക്കു വലിയ കർമ്മ-പ്രാധാന്യമില്ലാത്ത ഒരവസ്ഥയുണ്ട്.  അഛൻ ആരാണെന്നറിഞ്ഞുകൂടാത്ത അവസ്ഥകളൂം, അഥവാ അഛൻ മക്കളെ അംഗീകരിക്കാത്ത അവസ്ഥകളും ഉണ്ട്.  പിന്നീടഛൻ പൂ‍മുഖത്തു ചാരുകസേരയിൽ ഒതുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയായും ഉണ്ട്.  

അവിടെ നിന്ന് ഇപ്പോൾ പുരുഷൻ കുടുംബ നായകനായിട്ട് അധികകാലമൊന്നുമായിട്ടില്ല. 

അതുപോലെ പ്രസവം അശുദ്ധമായ ഒരു കാര്യമായിരുന്നു മലയാള പാരമ്പര്യത്തിൽ.  നല്ല കാര്യങ്ങളൊന്നും പ്രസവവീട്ടിൽ നടത്തുകയോ പ്രമാണികൾ അവിടെ നിന്നു തുള്ളീ വെള്ളം കുടിക്കയോ ചെയ്യുമായിരുന്നില്ല.  അഛൻ കുട്ടിയെ കാണുകപോലും മാസങ്ങൾ കഴിഞ്ഞായിരിക്കും. മക്കളുടെ സ്വഭാവരൂപീകരണത്തിൽ പ്രധാന സ്ഥാനം വഹിക്കേണ്ടുന്ന അഛന്, മക്കളുമായി  വൈകാരികമായ യാതൊരടുപ്പവുമില്ലാത്ത അവസ്ഥയും നമ്മൂടെ പാരമ്പര്യത്തിലുണ്ട്.  ഇപ്പൊഴത്തെ അഛന്മാർക്കതിനു താല്പര്യമുണ്ട്, പക്ഷെ ഭൂരിപക്ഷത്തിനും ഒരു ബ്ലോക്കാണ് ഉള്ളീൽ.  എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും വരുമ്പോൾ ആരെയാണ് ഒന്നു മാതൃകയാക്കുന്നത്. എന്നാലും പാരമ്പര്യത്തിന്റെ അടിച്ചമർത്തുന്ന മാർഗങ്ങൾ എളുപ്പമുള്ളതായതിനാൽ അതാണ് പൊതുവെ അവലംഭമാക്കുന്നത്. മക്കളുടെ സ്വതന്ത്ര ബോധത്തെ അംഗീകരിക്കാൻ കഴിയാതെ അവർ താന്തോന്നികളാണ് എന്നൊക്കെ പറഞ്ഞുകളയും.

എന്റെ ഇവിടത്തെ (സൌത്താഫ്രിക്കയിൽ),  ഔദ്യോഗിക സ്ഥാനം ഫിസിക്കൽ സയൻസിന്റെ (ഗ്രേഡ് 12 സ്കൂൾ തലത്തിൽ) ഹെഡ് ഒഫ് ഡിവിഷൻ എന്നാണ്.  കുട്ടികളെ ഫിസിക്സും കണക്കും, കെമിസ്ട്രിയും പഠിപ്പിക്കുന്നതു കൂടാതെ എട്ടിൽ പരം അദ്ധ്യാപകരുടെ  ക്ലാസ് റും അദ്ധ്യയന മാനേജ് മെന്റും സ്കൂൾ മാനേജ് മെന്റും ഒക്കെ എന്റെ ചുമതലകളാണ്.  മനുഷ്യബന്ധങ്ങൾ വല്ലാതെ പരീക്ഷിക്കപ്പെടുന്ന ദുർഘടകരമായ അനുഭവങ്ങൾ ദിവസേന തരണം ചെയ്യേണ്ടതുണ്ട്.  തെറിവിളിച്ചോ, ജാഡകളിച്ചോ, ഗ്രൂപ്പുചേർന്നോ, യൂണിയൻ വകുപ്പിലോ ഒന്നും ഇതൊന്നും മാനേജ് ചെയ്യാൻ കഴിയില്ല, കൊല്ലാവസാനം പെർഫോമൻസ്  ഇവാലുവേഷൻ ഉണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ, എന്റെ അഛനിൽ നിന്നു ഞാൻ പഠിക്കാനിടയായ പല കാര്യങ്ങളും പ്രയോഗിച്ച് പരിഹരിച്ചിട്ടുണ്ട്.  ജീവിതത്തിൽ അഭിമുകീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിച്ചു എന്നഛൻ ഞങ്ങളോടു പറയുമായിരുന്നു.  തിരക്കുള്ള ജീവിതത്തിൽ അഛൻ വിട്ടുപോയത് അമ്മയും. ഞങ്ങളുടെ അഛൻ പൂമുഖത്തെ ചാരുകസേരയല്ലായിരുന്നു.

ഞങ്ങളുടെ വീട് സന്ദർശിച്ചിരുന്ന ചിലര് ഞങ്ങൾ അഛനെ ബഹുമാനിക്കാത്തവരാണ് എന്നു വിധിയെഴുതിയിട്ടുണ്ട്.  ബഹുമാനത്തെക്കുറിച്ചുള്ള നമ്മൂടെ അച്ചു കാഴ്ചപ്പാടിനെക്കുറിച്ച് ഞാൻ ഇവിടെയിരുന്നു പലപ്പോഴും ഓർക്കാറുണ്ട്. 
ശ്വേതയുടെ വാക്കുകൾ
ശ്വേത തന്റെ ഉദ്യമത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്:

'The sufferings, every moment, a pregnant women facing should be known by the partner and I am taking this opportunity to make proper use of it to make people aware of a woman's sacrifice. When a woman is carrying, the society treats her like a patient. This is injustice, So both of us are taking this opportunity to oppose this practice of society'.  

 ഗർഭിണിയായ ഒരു സ്ത്രീ ഒരോ നിമിഷവും അനുഭവിക്കുന്ന താഗവും കഷ്ടപ്പാടുകളൂം തന്റെ ഭർത്താവ് അതുപോലെ അറിയണമെന്നാണ്. അതുപോലെ അവളെ രോഗിയായി കാണുന്ന സമൂഹത്തിന്റെ മനോഭാവത്തെ അവർ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ചു നിന്ന് എതിർക്കുന്നെന്നും.

അതുപോലെ അവരുടെ ഒരുമിച്ചു നിന്ന് മകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ചിത്രങ്ങളും ഒരു മാറ്റത്തെയാണ് കാണിക്കുന്നത്.  പ്രസവിച്ച സ്ത്രീയ്ക്കും കുഞ്ഞിനും ഭയങ്കരമായ അശുദ്ധികൽ‌പ്പിക്കുന്ന ഒരു സമൂഹത്തിൽ അതിനെ എതിർക്കുന്നതാണ് അവരുടെ കുടുംബചിത്രം.

ഇതു മാറ്റത്തിന്റെ സന്ദേശമാണ് എന്നാണ് ഞാൻ കാണുന്നത്.  എന്നു വച്ച് ഇത് ശ്വേതാ-വത്സൻ ദമ്പതികൾ മാത്രമാണ് ചെയ്യുന്നത് എന്നല്ല, ധാരാളം ആളൂകൾ ഇന്ന് അത്യാവശ്യം കൊണ്ട് ചെയ്യുന്നുണ്ട്.  എന്നാൽ പ്രവാസജീവിതത്തിലായാലും അല്ലെങ്കിലും മക്കളുടെ ജനനത്തിന്റെയും വളർച്ചയുടെയും ചുമതലകൾ അഛനമ്മമാർ തുല്യമായി പങ്കിടേണ്ടതാണ്.  പ്രശ്നങ്ങളെ പരിഹരിക്കുന്ന അനുഭവങ്ങളുടെ ഭാഗമാകുമ്പോൾ മാത്രമാണ് വൈകാരികബന്ധം തങ്ങളീൽ ഊണ്ടാകുന്നത്.  ഇതിൽ കുട്ടികളുടെ സ്വാതന്ത്ര്യത്തിന് (സ്വാതന്ത്ര്യത്തിനും തോന്ന്യാസത്തിനുമിടയിൽ നേരിയ ഒരു രേഖയേ ഉള്ളൂ എന്നും പറയട്ടെ) അതിപ്രധാനമായ സ്ഥാനമുണ്ട്.  അച്ചുചിന്തയുള്ളവർക്ക് ഈ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാൻ സാധിക്കയില്ല.  

ഗർഭിണിയായ സ്ത്രീയെ ആഭാസമായ രീതിയിൽ കാണുന്ന പുരുഷൻ കേരളത്തിൽ തന്നെ ജനിച്ചു വളർന്നവരാണ്. അങ്ങനെ കുറേപേർ ഉണ്ട് എന്നുള്ളതിനേക്കാൾ ഭീതിയുളവാക്കുന്ന അവസ്ഥ അവർ ആ സമൂഹത്തിന്റെ നിർണായകമായ ഒരു ഭാഗമാണ് എന്നതാണ്.  അവരെ അങ്ങനെ വളർത്തിയവർ ആരാണ് എന്നുള്ളത് വലിയ ഒരു ചോദ്യമാകേണ്ടതുണ്ട്.  

 ബ്ലസിയുടെ വക്കുകൾ

സംവിധാകയൻ ബ്ലസി ഇങ്ങനെപറയുന്നു:

''In an age when pregnancy and motherhood is sometimes mechanical, the movie talks about a mother's relationship with her fetus''

പ്രസവവും മാതൃത്വവും യാന്ത്രികമായ ഒരു കാലഘട്ടത്തിൽ സിനിമ (കളിമണ്ണ്) ഒരമ്മയും ഗർഭസ്ഥശിശുവും തമ്മിലുള്ള ബന്ധത്തെകുറിച്ചാണ് എന്നു പറയുന്നു. എന്താണ് യാന്ത്രികം എന്ന വാക്കുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്നെനിക്കു മനസിലാകുന്നില്ല.  സംവിധാകയകന്റെ ഭാഷയല്ലേ അങ്ങനെ പെട്ടെന്നു മനസിലാവില്ലായിരിക്കാം.  അതെന്തായാലും അമ്മയും മക്കളൂം തമ്മിലുള്ള ബന്ധത്തെ ഒരു പുനർ അവലോകനത്തിനു വിധേയമാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതു തന്നെ.  അതല്ല മഹാഭാരതത്തിലെ അഭിമന്യു ഗർഭസ്ഥ ശിശുവായിരിക്കെ പത്മവ്യൂഹത്തിനകത്തു കടക്കുന്നതു മനസിലക്കി എന്നു തുടങ്ങുന്ന എപ്പിക്ക് ലൈനാണെങ്കിൽ ഒന്നും പറയാനില്ല. എന്തായാലും പടമിറങ്ങട്ടെ. 



Comments

  1. This comment has been removed by the author.

    ReplyDelete
  2. http://malayalam.oneindia.in/movies/news/2012/11/liberty-basheer-oppose-kalimannu-106139.html?fb_action_ids=4940589432348%2C4940583912210%2C308424589270969&fb_action_types=news.reads&fb_source=other_multiline&action_object_map={%224940589432348%22%3A269497499839117%2C%224940583912210%22%3A128023650686335%2C%22308424589270969%22%3A396988680378109}&action_type_map={%224940589432348%22%3A%22news.reads%22%2C%224940583912210%22%3A%22news.reads%22%2C%22308424589270969%22%3A%22news.reads%22}&action_ref_map=[]&code=AQCSl2vxCJ93o89vdB_5amfp87nnOjFv-I80n4axtDIy7H8YioEmhFdqs61d4ti4rY4UWHo-mcrxocUi3VIlRT6CfVXNCw04Ef5rgRSyi8XixAkZsBd-nIvwLEWKu35AhmBMIJ0Z7v8rFqEe8FpTVHquo_KcDDojo9S3s6-xEf3E6w76OXdXMeRYI4UCl5Je9GtaCArLgbB-gAUsCHTYlGEV#_=_

    ReplyDelete
  3. http://malayalam.oneindia.in/movies/news/2012/11/kalimannu-fefka-support-swetha-menon-106159.html?fb_action_ids=4940589432348%2C4940583912210%2C308424589270969&fb_action_types=news.reads&fb_source=other_multiline&action_object_map={%224940589432348%22%3A269497499839117%2C%224940583912210%22%3A128023650686335%2C%22308424589270969%22%3A396988680378109}&action_type_map={%224940589432348%22%3A%22news.reads%22%2C%224940583912210%22%3A%22news.reads%22%2C%22308424589270969%22%3A%22news.reads%22}&action_ref_map=[]&code=AQAK1YzCZVN5baqwv5PVi3gQNRjhuOIMKY_4NASaS5_E0n-NKoReyDCrTUu8tqMp_fKT7UrQXvFQ34yRzyPVBX8df775D5sdA-yuUWMsKXQYxySWHKmlqT0DXIiIhzdbEfhxUIliYYx8YNUvzy58z0Mjnxvo1GMVs8Z0db5ESmzcVUz3vV21TQ2YPSd6YF32OTVCwGHaWluUGZDSjHOSO3O0#_=_

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

വിഷു

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും