അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി

ആദ്യമായാണ് ഒരു ബ്ലോഗുമീറ്റില്‍ പങ്കെടുത്തത്, ഒട്ടും മോശം തൊന്നിയില്ല, നല്ല ഒരേര്‍പ്പാടുതന്നെയാണ്, ഈ ബൊഗ്ഗു മീറ്റ്,  അത്കൊണ്ട് ആരും മടിച്ചുനില്‍ക്കാതെ കിട്ടുന്ന ആദ്യത്തെ അവസരം തന്നെ   ഉപയോഗിക്കുക.  ആ ബ്ലോഗു മിറ്റ് ജനുവരി 6 നു ആയിരുന്നു, ഇന്ന് ജനുവരി 25. അതിനെക്കുറിച്ച് ഒരു പോസ്റ്റെഴുതാന്‍ ഇത്രയും  വൈകിയതില്‍ ഖേദിക്കുന്നു. ഞങ്ങള്‍ ലീവ് കഴിഞ്ഞ് സൌത്താഫ്രിക്കയില്‍ തി‍രിച്ചത്തി. ഒരു പ്രവാ‍സി കുടുംബം  നാട്ടിലെത്തുമ്പോള്‍ ഒരു കാക്കത്തൊള്ളായിരം കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമല്ലൊ. (അവയെക്കുറിച്ചു വിശദീകരിക്കുന്നില്ല) അതൊക്കെക്കഴിഞ്ഞ് ജോലിസ്ഥലത്തു തിരിച്ചെത്തിയ ഉടന്‍ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ഇങ്ങനേയേ പറ്റിയുള്ളു. ക്ഷമിക്കണം.


ഡോക്ടര്‍ ജയന്‍ മീറ്റിനെക്കുറിച്ച് ഒരു അവതരണം  തന്നല്ലോ. മനോരാജിന്റെ കായല്പരപ്പില്‍ ആന്ദോളനങ്ങള്‍ നിര്‍മ്മിച്ച ബ്ലൊഗുചര്‍ച്ചകളേക്കുറിച്ചും വായിച്ചിരിക്കുമല്ലോ. ഇല്ലെങ്കില്‍ വൈകാതെ വായിക്കുക.

ഒരു ബ്ലോഗ്ഗുമീറ്റില്‍ ആദ്യമായാണ് പങ്കെടുക്കുന്നത് പറഞ്ഞുവല്ലോ; എങ്കിലും ഡിസംബര്‍ 2009ല്‍ ചിലബ്ലോഗേഴ്സിനെ നേരിട്ടു കാണുന്നതിനുള്ള അവസരം ലഭിച്ചിരുന്നു. ഞങ്ങളുടെ മകളുടെ  പ്രിവെഡിംഗ് ആഘോഷപരിപാടിയില്‍ വച്ച് നിസ്സഹായന്‍‍, ചാര്‍വാകന്‍, ഹരീഷ് തൊടുപുഴ, കേരള ഹാ ഹാ (സജീവ് ബാലകൃഷ്ണന്‍), ജോ (ജോഹര്‍), നിരക്ഷരന്‍, തുടങ്ങിയ ബ്ലോഗേഴ്സിനെ കണ്ടിരുന്നു. 2001 ജനുവരി 6ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ വച്ചു കണ്ടു പരിചയപ്പെട്ടവര്‍‍‍: ഡോ. ജയന്‍, ഷെറീഫ് കൊട്ടാരക്കര, യൂസുഫ്, മനോരാജ്, മത്താപ്പ്, ആളവന്താന്‍, സോണിയ, ലീല എം ചന്ദ്രന്‍, ചന്ദ്രന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, നന്ദപര്‍വം നന്ദന്‍, ജോഹര്‍,  ഇ. എ.സജിം തട്ടത്തുമല എന്നിവരായിരുന്നു. 

ഉള്ളതു പറയണമല്ലോ, നേരില്‍ കണ്ടു കഴിഞ്ഞപ്പോള്‍ എന്തൊരു സ്നേഹവും സന്തോഷവുമായിരുന്നു.  ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന പ്രവണത ഉണ്ടെങ്കിലും  ഒരിക്കല്‍ പോലും കണ്ടിട്ടിട്ടില്ലാത്തവര്‍ നേരില്‍ കണ്ടപ്പോള്‍ ചിരകാല സുഹൃത്തുക്കളെ പോലെ പ്രായഭേദമെന്യേ പരസ്പരം സ്വീകരിക്കയും ചെങ്ങാത്തം, സ്ഥാപിക്കയും ചെയ്തത് ബ്ലോഗു സൌഹൃദത്തിന്റെ മാത്രം ഒരു പ്രത്യേകതയായി മനസിലാക്കുന്നു.

ഞാനും ആവനാഴിയും അന്നു രാവിലെ തന്നെ എറണാകുളത്തിനു പോയിരുന്നു. ചില ഔദ്യോഗിക കാര്യങ്ങളൊക്കെ നിര്‍വഹിച്ച് മൂന്നരയോടെ മറൈന്‍ ഡ്രൈവില്‍ എത്തിച്ചേര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെന്റ് ആല്‍ബെര്‍ട്സില്‍ പഠിച്ചിരുന്ന കാലത്തെ മറൈന്‍ ഡ്രൈവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ആവനാഴി നടന്നത്. പക്ഷെ ഒക്കെ മാറിയിരിക്കുന്നു. പഴയ മറൈന്‍ ഡ്രൈവിന്റെ ഭാഗമെന്നു തോന്നി ഒരിടത്തു ഞങ്ങള്‍ മെയിന്‍ റോഡില്‍ നിന്നു വഴി തെറ്റിക്കയറി; ചെളിപുരണ്ടു നാറി വൃത്തികേടായികിടന്നിരുന്ന അവിടെ നിന്നാല്‍ കൊച്ചികായല്‍ കാണാമായിരുന്നു. അവിടെ ഒരുമരത്തിനു ചുറ്റും കെട്ടിയിട്ടിരുന്ന സിമന്റു തറയില്‍ ചിലര്‍ ഇരുന്നിരുന്നത്, ദുര്‍ഗന്ധത്തെ അതിജീവിക്കാന്‍ അമാനുഷിക ശക്തിയുണ്ടായതുകൊണ്ടാണോ എന്നു ഞാന്‍ സംശയിച്ചു പോയി.

തെറ്റിക്കയറിയ വഴിയുടെ ഇരുഭാഗത്തും കുഞ്ഞുകുഞ്ഞു കടകള്‍ ഉണ്ടായിരുന്നു. പഴവര്‍ഗങ്ങളും, ജൂസും, മധുരപലഹാരങ്ങളും   കച്ചവടം നടത്തിയിരുന്ന കടകള്‍. അവയുടെ മുന്‍പിലായി കുറെ ഓട്ടോറിക്ഷകള്‍ നിരത്തിയിട്ടിരുന്നു. ‘ശു...ശൂ’ എന്നുള്ള ശബ്ദങ്ങള്‍ എവിടെ നിന്നൊക്കെയോ  കാതില്‍ വന്നലച്ചു കൊണ്ടേയിരുന്നു.  ഓട്ടോറിക്ഷക്കാര്‍ തങ്ങളുടെ  സേവനത്തിന്റെ പരസ്യം നടത്തിയതാണോ, അതോ ആധുനിക കൊച്ചിയുടെ മറ്റെന്തെങ്കിലും സേവനത്തിനുള്ള പരസ്യമാണോ, ഞങ്ങള്‍ക്കു മനസിലായില്ല.

പെട്ടെന്നു തെറ്റിയ വഴി മാറി ഞങ്ങള്‍ മറൈന്‍ ഡ്രൈവിലേക്കുള്ള നേര്‍പാതയിലെത്തി. രണ്ടു വശവും പുതിയ പുതിയ കെട്ടിടങ്ങള്‍; അടുത്തകാലത്തു പൂര്‍ത്തിയായവ എന്നു തോന്നിക്കുമ്പോഴും, ഒരാധുനിക നഗരത്തിന്റെ പ്രതിക്ഷകളേയും അനുഭവങ്ങളെയും നിരാശപ്പെടുത്തുന്ന വിധം അവയൊക്കെ അപൂര്‍ണമായിരുന്നു.  ഈസ്തെറ്റിക്ക് സെന്‍സ്, അഥവാ ഒരു പട്ടണത്തെ ആകര്‍ഷകവും ലോകോത്തരവുമാക്കുന്ന ഒരു സുകുകാര ഭാവനയും  കാഴ്ച്ചക്കാരില്‍ ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നില്ല അവിടെ കണ്ടതൊന്നും എന്നു പറയേണ്ടിവരുന്നത് ഞങ്ങള്‍ക്ക്  ദേശ സ്നേഹം ഇല്ലാ‍ത്തതുകൊണ്ടാണ് എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ മറിച്ച് അതു കൂടുതലുള്ളതു കൊണ്ടാണ് എന്നതാണ് സത്യം.  അതു കൊണ്ടു തന്നെയായിരിക്കില്ലേ ഒരു ലോക സഞ്ചാരിയേയും ആ വഴിയെ കണ്ടു മുട്ടാഞ്ഞതും. കേരളത്തിനു നഷ്ടമാകുന്ന ടൂറിസം കോടികളെകുറിച്ചോര്‍ത്തുപോയി.

ഒടുവില്‍ മറൈന്‍ ഡ്രൈവിലെത്തി. ഒന്നു രണ്ടു സ്റ്റാളുകളില്‍ കയറി, വൃത്തികേടും ദുര്‍ഗന്ധവും എവിടെയും പ്രശ്നമായിരുന്നു. ടോയിലറ്റ് സൌകര്യങ്ങളുടെ കാര്യങ്ങള്‍ പ്രത്യേകിച്ചു പറയാനില്ലല്ലോ? അതു കൊണ്ടു തന്നെയായിരിക്കാം, വലിയ കച്ചവട മോഹം  ലാക്കാക്കി പണിതിട്ട അതിലെ സ്റ്റാളുകളില്‍ കസ്റ്റമേഴ്സ് ഇല്ലാതെ കിടന്നത്. സ്റ്റാളുകളുടെ വിശാലമായ നടുത്തളം ശൂന്യമായി പൊടിപിടിച്ചു കിടന്നിരുന്നു; അതിന്റെ നടുവിലെ എലിവേറ്റര്‍ ചലനമറ്റും.  ചപ്പും വവറും നിറഞ്ഞു കിടന്ന ആ നടുത്തളം, കൊച്ചിയുടെ  പുരോഗതിയുടെ ശോക കഥകള്‍ പറയുന്നതായാണ് ഞങ്ങള്‍ക്കു തോന്നിയത്.

അങ്ങനെ കുറെ നടന്നു കഴിഞ്ഞപ്പോള്‍ നാലുമണിയായി; ഞങ്ങള്‍ ഡോക്റ്റര്‍ ജയനെ വിളിച്ചു.  അടയാളം പറഞ്ഞ് പരസ്പരം കണ്ടുമുട്ടി.  ഇത്രയും തമാശ എഴുതി, വായനക്കാരെ ഹാസ്യത്തിന്റെ നൂതനമേഖലകളില്‍ എത്തിക്കുന്ന ബ്ലോഗര്‍ ജയന്‍ ആയിരുന്നില്ല അത്. പകരം ഗൌരവം വിട്ടുപോകാതെ സംസാരിക്കുന്ന ഡോക്റ്റര്‍. .

ബാക്കി അന്നവിടെ സംഭവിച്ചതൊക്കെ രണ്ടു പോസ്റ്റുകളിലായി വായിച്ചല്ലോ?

കൊച്ചികായലിലൂടെയുള്ള ഒരു ബോട്ടുയാത്ര രസകരമായിരുന്നു; എന്നാല്‍ നിരീക്ഷണവിധേയമായ ചില കാര്യങ്ങളെപ്പറ്റി പരാമര്‍ശിക്കാതിരിക്കാന്‍ കഴിയുന്നില്ല.  യാത്രക്കാര്‍ ഇരുന്നിരുന്ന കസേരകള്‍ അരഞ്ഞാണച്ചരടുപോലുള്ള പ്ലാസ്റ്റിക് കയറുകളാല്‍  ബോട്ടിന്റെ റയിലിംഗിനോട് ചേര്‍ത്ത് ഒന്നു കെട്ടിയിരുന്നു.  എവിടെയോ ഭോപ്പാല്‍ സയ്നെയ്ഡ് ഗ്യാസ് ദുരന്തത്തെ കുറിച്ചു വായിച്ചതോര്‍മ്മ വരുന്നു.  മരിച്ചു പോയ ഇന്ത്യക്കാര്‍ക്ക് , അമേരിക്കയില്‍ ഇതുപോലെയൊരു ദുരന്തം നടന്നാല്‍ പ്രസ്തുത കമ്പനി കൊടുക്കുമായിരുന്ന നഷ്ടപരിഹാരം കൊടുത്തില്ല എന്നു വാദിക്കുന്നതിന്റെ മറുപടിയായി അമേരിക്കന്‍ കമ്പനി വാദിക്കുന്നത്, ഇന്ത്യയില്‍ ഒരു ജീവനു കൊടുക്കുന്ന വില അമേരിക്കയില്‍ കൊടുക്കുന്ന വിലക്കു തുല്യമല്ല എന്നാണ്. അതു ശരിയല്ലേ? ഒരു വികസ്വര രാജ്യമായ സൌത്താഫ്രിക്കയില്‍ വിനോദയാത്രക്കു പോകുന്ന ബോട്ടുകളില്‍ യാത്രക്കാരുടെ ജീവനെത്ര വിലകൊടുത്തുകൊണ്ടാണ് അവയുടെ സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്!  യാത്രക്കാരുടെ എണ്ണത്തിനു തുല്യമായ ലൈഫ് ജാക്കറ്റുകളും  ഇല്ലായിരുന്നു ആ ബോട്ടില്‍. ആകെക്കൂടി നോക്കുമ്പോള്‍ ഒരു പൌരന്റെ ജീവനെത്ര തുഛമായ വിലയാണു കേരളത്തില്‍! ഒരു രാജ്യം അതിന്റെ പൌരന്മാര്‍ക്കു  കൊടുക്കാത്തവില അവര്‍ക്കെങ്ങിനെ തിരിച്ചു കിട്ടും?

അപ്പോഴതാ അല്‍പ്പം അകലെയായി പോലീസിന്റെ ഒരു സ്പീഡ് ബോട്ടു വരുന്നത് കാണപ്പെട്ടു. ഉടന്‍ ബോട്ടു ജോലിക്കാരന്‍ ലൈഫ് ജാക്കറ്റുകള്‍ യാത്രികര്‍ക്കു നല്‍കിയിട്ടു പറഞ്ഞു: “ധരിക്കണമെന്നില്ല. വെറുതെ തോളത്തിട്ടാല്‍ മതി. പോലീസു നോക്കുമ്പോള്‍ ഇതില്ലെങ്കില്‍ കുഴപ്പമാ”.

നിയമങ്ങളെ ലംഘിക്കാന്‍ മലയാളികള്‍ പൊതുവെ വ്യഗ്രത കാട്ടുന്നില്ലേ എന്നു തോന്നിപ്പിക്കുന്ന  വേറെയും സന്ദര്‍ഭങ്ങളുണ്ട്. ഹെല്‍മറ്റു ധരിച്ചുവേണം മോട്ടോര്‍ സൈക്കിളോടിക്കാന്‍ എന്നു നിയമം കൊണ്ടു വന്നപ്പോള്‍ ഒരു നമ്പൂരി ചോദിച്ചു “ നോം ഈ ചട്ടി ധരിക്കണോ? കുടുമ ഉണ്ടല്ലോ ; പിന്നെ നോം ഈ ചട്ടി ധരിക്കണോ ?” വെറുതെ പറയുന്നതല്ല. പത്രത്തില്‍ വായിച്ച സംഭവകഥയാണു.

വേറൊരു നിയമം വന്നു കേരളത്തില്‍. ഹെഡ് ലൈറ്റു തെളിച്ചുവേണം മോട്ടോര്‍ സൈക്കിളോടിക്കാന്‍ എന്നു. അതിനേയും എതിര്‍ത്തു നമ്മള്‍ ബാറ്ററി തീര്‍ന്നുപോകുമത്രേ! എതിരെ വരുന്ന മോട്ടോര്‍സൈക്കിള്‍ നാല്‍ച്ചക്രവാഹനങ്ങളുടെ സാരഥികള്‍ക്കു എളുപ്പത്തില്‍ ദൃഷ്ടിഗോചരമാകുകയും അങ്ങിനെ അപകടങ്ങള്‍ കുറയാന്‍ അതു സഹായകമാകുകയും ചെയ്യും എന്നുള്ള സദുദ്ദേശമാണു ആ നിയമത്തിന്റെ പിറകില്‍. പക്ഷെ ആരും കേരളത്തില്‍ പകല്‍ ലൈറ്റിട്ടു മോട്ടോര്‍ സൈക്കിളോടിക്കുന്നത് കാണുകയുണ്ടായില്ല. നിയമങ്ങള്‍ ഉണ്ടാക്കുന്നത് ലംഘിക്കപ്പെടാനാണോ‍? അതാണോ ത്രില്ല്?
 

ഡോക്ടര്‍ ജയനായിരുന്നു ബോട്ടിലെ ചര്‍ച്ചയുടെ മോഡറേറ്റര്‍. അദ്ദേഹം ആ ജോലി ഭംഗിയായി നിര്‍വഹിച്ചു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്. ചര്‍ച്ചയെ കുറിച്ച് എനിക്കു പറയാനുള്ളതും ഞങ്ങളുടെ മടക്കയാത്രയേക്കുറിച്ചും അടുത്ത പോസ്റ്റില്‍.

അന്നത്തെ ബ്ലോഗു മീറ്റില്‍ കണ്ടുമുട്ടിയ എല്ലാബ്ലോഗേഴ്സിനൊടും നിങ്ങളുടെ സൌഹാര്‍ദത്തിത്തിനും, നല്ല സഹകരണത്തിനും, ഒരുമിച്ചു ചിലവഴിച്ച നല്ല സമയത്തിനും നന്ദി പറയുന്നു. ഇനിയും ഇത്തരത്തിലുള്ള  കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകട്ടെ എന്നു പ്രതീക്ഷിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.

Comments

  1. അന്നത്തെ ബ്ലോഗു മീറ്റില്‍ കണ്ടുമുട്ടിയ എല്ലാബ്ലോഗേഴ്സിനൊടും നിങ്ങളുടെ സൌഹാര്‍ദത്തിത്തിനും, നല്ല സഹകരണത്തിനും, ഒരുമിച്ചു ചിലവഴിച്ച നല്ല സമയത്തിനും നന്ദി പറയുന്നു. ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകട്ടെ എന്നു പ്രതീക്ഷിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.

    ReplyDelete
  2. നിങ്ങൾ കൂലം കഷമായി ബോട്ടിനുള്ളിൽ ചർച്ച നടക്കുമ്പോൾ തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന സുന്ദരനും സുമുഖനും ആകാൻ ആഗ്രഹമുണ്ടെങ്കിലും അങ്ങനെയാല്ലാതെ പോയ ഒരു പാവം ബ്ലോഗ്ഗർ ഗതി കിട്ടാപ്രേതത്തെ പോലെ മറൈൻ ഡ്രൈവിൽ അലഞ്ഞ് നടന്ന് ഒടുവിൽ നിരാശനായി മടങ്ങാൻ തുടങ്ങുമ്പോൾ കായൽ ചെരുക്കുമായി മടങ്ങിയെത്തിയ നിങ്ങളെയൊക്കെ കണ്ട് സന്തോഷാതിരേകത്താൽ ശ്വാസം മുട്ടി മരണാസന്നനായെങ്കിലും നിങ്ങളോടൊപ്പം ശേഷിക്കുന്ന കുറെ സമയം ചെലവഴിച്ചിട്ട് എന്തേ ആ പേര് വിട്ടുകളഞ്ഞത്? നമ്മുടെ പേരത്രയ്ക്കിഷ്ടായില്ലാന്നുണ്ടോ? സാരമില്ല; ഓർമ്മയുണ്ടോ ഈ മുഖം?

    ReplyDelete
  3. ക്ഷോഭമാണെങ്കില്‍ വേണ്ടാ മാഷേ. സോറി, അങ്ങനെ പേരിഷ്ടമാകാത്തതുകൊണ്ടു മാത്രം ഒരാളിനെ കൂട്ടത്തില്‍നിന്നു വിട്ടുകളയുമോ. സജിം തന്നെ പറഞ്ഞകാരണങ്ങളാല്‍ വൈകിപ്പോയതുകൊണ്ടുണ്ടായ മനസിന്റെ ഒരു റെജിസ്ട്രേഷന്‍ മിസ്റ്റേക്ക്, അത്രേ ഉള്ളു.

    ഇപ്പോള്‍ പേരു ചേര്‍ത്തിട്ടുണ്ട്.

    ReplyDelete
  4. ചേച്ചീ,
    ഇത് ആദ്യമായാണ് ചേച്ചിയുടെ ബ്ലോഗില്‍ എത്തപ്പെടുന്നത്. ബ്ലോഗ് മീറ്റിനു മുന്‍പ് കണ്ട കൊച്ചിയെ പറ്റി വിവരിച്ചത് കൊള്ളം. കൊച്ചിയുടെ മാറ്റം ഇപ്പോള്‍ നമുക്ക് പോലും അസഹ്യമാവും വിധമായിരിക്കുന്നു. അത് പോട്ടെ..

    അന്നത്തെ മീറ്റില്‍ പങ്കെടുത്തവരില്‍ ഞാന്‍, ഡോക്ടര്‍, ഷെരീഷ് ഇക്ക എന്നിവര്‍ മാത്രമേ അതെ പറ്റി പോസ്റ്റ് ഇട്ടുള്ളൂ എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അടുത്ത പോസ്റ്റ് കാത്തിരിക്കുന്നു.

    ReplyDelete
  5. ആഹാ..!
    അപ്പോ ബാക്കി പോരട്ടെ.വിമർശനവും, സ്വയംവിമർശനവും, വിശകലനവും ഒക്കെ ആവട്ടെ.

    ReplyDelete
  6. സൗത്ത് ആഫ്രിക്കയിൽ നിന്ന് വന്നും ഈറ്റ് കൂടാമെന്ന് ബോദ്ധ്യായില്ലേ ? അതും പ്രായവ്യത്യാസമൊന്നും ഇല്ലാതെ ഒരു കുടുംബം പോലെ. ഇപ്രാവശ്യം ആവനാഴി കുടുംബത്തെ കാണാൻ പറ്റാതെ പോയതിൽ വ്യസനിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും